കണ്ണൂർ > പയ്യാമ്പലത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കുന്നതിനെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം.
കോവിഡ് മാനദണ്ഡം പാലിച്ച് മൃതദേഹം സംസ്‌കരിക്കുന്നതിന് പ്രത്യേക സൗകര്യമാണ് പയ്യാമ്പലത്ത് ഒരുക്കിയത്. പരിശീലനം ലഭിച്ച വളണ്ടിയർമാരാണ് സംസ്‌കാരചടങ്ങുകൾ നടത്തുക. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമാണ് വളണ്ടിയർമാർ പ്രവർത്തിക്കുന്നത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്‌കാരാനന്തര ചടങ്ങുകൾക്കും പയ്യാമ്പലത്ത് സൗകര്യം നൽകിയിട്ടുണ്ട്. നാല് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനാണ് ഇവിടെ പ്രത്യേക സൗകര്യമൊരുക്കിയിരുന്നത്. എന്നാൽ, ചിതാഭസ്‌മം മൂന്നുദിവസം കഴിഞ്ഞേ ശേഖരിക്കാനാവൂ എന്നതിനാൽ ഒരു സംസ്‌കാരം കഴിഞ്ഞ് മൂന്നാം ദിവസമേ ആ സ്ഥലം ഉപയോഗിക്കാനാവൂ.
ചിതാഭസ്‌മം ശേഖരിക്കുന്ന രീതി നിർത്തലാക്കിയാൽ ബന്ധുക്കൾക്ക് വിഷമമാകുമെന്നതിനാൽ കൂടുതൽ സൗകര്യമൊരുക്കുന്നതിന് ആവശ്യമുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് മണ്ണും മറ്റ് വിറകടക്കമുള്ളവയും മാറ്റി കൂടുതൽ സൗകര്യമൊരുക്കിയത്. ഇതിനെയാണ് മൃതദേഹം ദഹിപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ ചുറ്റുമുള്ള സ്ഥലം നിരപ്പാക്കേണ്ടിവന്നുവെന്ന് ചിലർ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കേരളത്തിലും മരണം കൂടുന്നുവെന്നും സ്ഥിതി നിയന്ത്രണവിധേയമല്ലെന്നും കാണിക്കാനായിരുന്നു ഈ തെറ്റായ പ്രചാരണം. ഉത്തരേന്ത്യയിലും മറ്റുമുള്ള സ്ഥിതിയാണ് ഇവിടെയെന്നും വരുത്തുകയാണ് പ്രചാരകരുടെ ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..