ന്യൂഡൽഹി
കോവിഡ് സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ ഗുരുതരവീഴ്‌ചകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതികൾ. 14 മാസമായി കേന്ദ്രസർക്കാർ എന്താണ് ചെയ്‌തുകൊണ്ടിരുന്നതെന്ന് മദ്രാസ് ഹൈക്കോടതി തുറന്നടിച്ചു. സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ഓക്‌സിജൻ ക്വോട്ടയിലെ വ്യത്യാസങ്ങൾ ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബിഹാറിന് നൽകേണ്ട ഓക്‌സിജൻ ഉറപ്പാക്കണമെന്ന് പട്‌നാ ഹൈക്കോടതിയും ആവശ്യപ്പെട്ടു.
‘‘ഒരുവർഷത്തിൽ കൂടുതൽ സമയമുണ്ടായിരുന്നിട്ടും ഏപ്രിലിലാണ് നമ്മൾ സജീവമാകുന്നത്. കഴിഞ്ഞവർഷത്തിന്റെ അധികവും രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലായിരുന്നു. എന്നിട്ടും, നിലവിലെ സാഹചര്യം തീർത്തും നിരാശാജനകം’’–- മദ്രാസ് ഹൈക്കോടതി വിലയിരുത്തി. കോവിഡ് രണ്ടാംതരംഗം അപ്രതീക്ഷിതമായിരുന്നെന്ന് കേന്ദ്രസർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർജനറൽ ആർ ശങ്കരനാരായണൻ വാദിച്ചതാണ് ചീഫ്‌ജസ്‌റ്റിസ് സഞ്‌ജിബ്‌ബാനർജി, ജസ്‌റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എന്നിവർ അംഗങ്ങളായ ബെഞ്ചിനെ ചൊടിപ്പിച്ചത്.
മുൻകരുതൽ മതിയാക്കാമെന്ന ഉപദേശം ഏതെങ്കിലും വിദഗ്‌ധർ നൽകിയിരുന്നോയെന്ന് കോടതി ചോദിച്ചു. ‘‘എനിക്ക് പരിചയമുള്ള ഒറ്റഡോക്ടറും മുൻകരുതൽ മതിയാക്കാമെന്ന് പറഞ്ഞിട്ടില്ല. നിങ്ങൾ ആരുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കുന്നത്?. വിദഗ്‌ധരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ പദ്ധതി തയ്യാറാക്കി മുന്നോട്ടുപോകണമായിരുന്നു’’–- ചീഫ്‌ജസ്‌റ്റിസ് കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..