ന്യൂഡല്‍ഹി > മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് കോടതി നടപടി. ഡല്‍ഹിയിലെ എയിംസ്, ആര്‍എംഎല്‍ പോലുള്ള എതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് യുപി സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. ചികിത്സയ്ക്ക് ശേഷം കാപ്പന്‍ തിരികെ മഥുര ജയിലിലേക്ക് പോകണമെന്നും ഉത്തരവില്‍ പറയുന്നു.
യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിദ്ദിഖ് കാപ്പന് കോവിഡ് നെഗറ്റീവ് ആയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. ചികിത്സയ്ക്ക് ശേഷം ജാമ്യത്തിന് വേണ്ടി സിദ്ദിഖ് കാപ്പന് കേസ് നിലനില്‍ക്കുന്ന കീഴ്ക്കോടതിയെ സമീപിക്കാമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..