28 April Wednesday

ശ്വാസംനിലച്ച ഇന്ത്യയ്‌ക്ക് പ്രാണവായുവുമായി ഗള്‍ഫ് രാജ്യങ്ങള്‍

അനസ് യാസിന്‍Updated: Tuesday Apr 27, 2021

മനാമ > കോവിഡ് മഹാമാരിയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ആരോഗ്യ മേഖലക്ക് പ്രാണവായുവുമായി ഗള്‍ഫ് രാജ്യങ്ങള്‍. വന്‍തോതില്‍ ഓക്സിജനും മെഡിക്കല്‍ ഉപകരണങ്ങളുമാണ് ഇന്ത്യക്ക് ലഭ്യമാക്കുന്നത്. സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് സഹായം എത്തിക്കുന്നത്.

സഹായം തേടി ഇന്ത്യന്‍ വിദേശമന്ത്രി ജയശങ്കര്‍ വിദേശ രാജ്യങ്ങളെ സമീപിച്ചിരുന്നു. സൗദി അറേബ്യ ആദ്യ ഘട്ടമായി 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും ഇന്ത്യയിലേക്ക് കപ്പല്‍ മാര്‍ഗം അയച്ചു. 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ സിലിണ്ടറുകള്‍ കൂടി സൗദി ഉടന്‍ ഇന്ത്യയിലേക്ക് അയക്കും. അദാനി ഗ്രൂപ്പുമായും എംഎസ് ലിന്‍ഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് സൗദി ഓക്സിജന്‍ എത്തിക്കുന്നത്.

യുഎഇയില്‍ നിന്നുള്ള ഉയര്‍ന്ന ശേഷിയുള്ള ഓക്‌സിജന്‍ കണ്ടയ്നറുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യയില്‍ എത്തി. ദുബായില്‍ എത്തിയ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ സി-17 വിമാനത്തിലാണ് ക്രയോജനിക് ഓക്സിജന്‍ കണ്ടയ്നറുകള്‍ അയച്ചത്. 12 റെഡി ടു യൂസ് ക്രയോജനിക് ഓക്സിജന്‍ കണ്ടയ്നറുകള്‍ ദുബായില്‍ നിന്നും ലഭ്യമായതായും ഇതില്‍എ ആറെണ്ണം ചൊവ്വാഴ്ച എത്തിക്കുമെന്നും അദാനി ഗ്രൂപ്പ അറിയിച്ചു.

ഇന്ത്യക്ക് അടിയന്തര സഹായം നല്‍കാന്‍ ബഹ്റൈന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓക്സിജനും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യക്ക് ലഭ്യമാക്കും. കോവിഡ് ബാധിതരായവര്‍ക്ക് എത്രയും വേഗം രോഗമുക്തി ലഭിക്കട്ടെയെന്ന് മന്ത്രിസഭ ആശംസിച്ചു.

ഇന്ത്യയിലേക്ക് ഓക്സിജനും മറ്റു ചികിത്സ സഹായങ്ങളും അയക്കാന്‍ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു. പ്രതിസന്ധി എത്രയും വേഗം അതിജീവിക്കാന്‍ ഇന്ത്യക്ക് കഴിയെട്ടയെന്ന് ആശംസിച്ചു.

ദുരിതത്തിലായ ഇന്ത്യന്‍ ജനതക്ക് പിന്തുണയുമായി ഞായറാഴ്ച രാത്രി ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ ദേശീയ പതാക തെളിഞ്ഞിരുന്നു. 'സ്റ്റേ സ്ട്രോങ് ഇന്ത്യ' എന്ന വാചകവും ബുര്‍ജില്‍ തെളിഞ്ഞു. ദുബായ് ക്രീക്ക്, ഖലീഫ യൂനിവേഴ്സിറ്റി, ദുബായ് ഫ്രെയിം തുടങ്ങിയവയിലും ദേശീയ പതാക തെളിഞ്ഞു. കേരളത്തിലെ പ്രളയകാലത്തും ഇന്ത്യക്ക് പിന്തുണ അര്‍പ്പിച്ച് ബുര്‍ജ് ഖലീഫയില്‍ ദേശീയ പതാക തെളിച്ചിരുന്നു.

അതേസമയം, പ്രാണവായുവിന് വേണ്ടി കേയുന്ന ഇന്ത്യന്‍ ജനതയും ഇന്ത്യന്‍ കോവിഡും അറബ് മാധ്യമങ്ങളിലും വന്‍തോതില്‍ ഇടംപിടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top