കൊച്ചി > സംസ്ഥാനത്ത് ഒരു ഓക്‌സിജന്‍ പ്ലാന്റുകൂടി തയ്യാറാകുന്നു. പാലക്കാട് വടക്കഞ്ചേരിയില്‍ സ്വകാര്യമേഖലയില്‍ നിര്‍മിച്ച പ്ലാന്റിന് പെസൊ ശനിയാഴ്ച അനുമതി നല്‍കിയതായി പെസൊ ചീഫ് കണ്‍ട്രോളര്‍ ഡോ. ആര്‍ വേണുഗോപാല്‍ പറഞ്ഞു. ഒരുമണിക്കൂറില്‍ 260 ക്യുബിക് മീറ്റര്‍ വാതക ഓക്സിജനും 235 ലിറ്റര്‍ ദ്രവരൂപത്തിലുള്ള മെഡിക്കല്‍ ഓക്സിജനും ഉല്‍പ്പാദിപ്പിക്കാനാകും. 40 കിലോലിറ്റര്‍ ദ്രവ മെഡിക്കല്‍ ഓക്സിജന്‍ സംഭരിക്കാനും ശേഷിയുണ്ട്. ജൂണില്‍ കമീഷന്‍ ചെയ്യുന്ന പ്ലാന്റ് കേരളത്തിലെ മെഡിക്കല്‍ ഓക്സിജന്‍ വിതരണത്തെ ത്വരിതപ്പെടുത്തും.
നിലവില്‍ പാലക്കാട് കഞ്ചിക്കോട്ട് ഇനോക്സ് എയര്‍ പ്രൊഡക്ട്സും ചവറ കെഎംഎംഎലുമാണ് മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കഞ്ചിക്കോട്ട് 149 ടണ്ണും കെഎംഎംഎലില്‍ ആറു ടണ്ണുമാണ് പ്രതിദിനോല്‍പ്പാദനം. കഞ്ചിക്കോട്ട് ഉല്‍പ്പാദിപ്പിക്കുന്നതില്‍ 79 ടണ്‍ സംസ്ഥാനത്തിനുള്ളതാണ്. 74 ടണ്‍ തമിഴ്നാടിനും 30 ടണ്‍ കര്‍ണാടകത്തിനും നല്‍കും. 1000 ടണ്‍ സൂക്ഷിക്കാനുള്ള ശേഷിയാണ് കഞ്ചിക്കോട് പ്ലാന്റിനുള്ളത്.
ചവറ കെഎംഎംഎല്‍ പ്ലാന്റിന്റെ സംഭരണശേഷി 50 ടണ്ണാണ്. ഇവിടെനിന്ന് ദിവസവും 10 ടണ്‍ കേരളത്തിലെ വിവിധ ആശുപത്രികള്‍ക്കായി വിതരണം ചെയ്യുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..