കിഴക്കമ്പലം
കിഴക്കമ്പലത്ത് കോവിഡ് വ്യാപനം ശക്തമായിട്ടും തിരിഞ്ഞുനോക്കാതെ ട്വന്റി-–-20 നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി. 314 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ രോഗവ്യാപനത്തിന്റെ നിജസ്ഥിതി ജില്ലാ ഭരണകേന്ദ്രത്തെ അറിയിക്കാന്‍പോലും അധികൃതർ തയ്യാറാകുന്നില്ല.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്ന് സിപിഐ എം ലോക്കല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. രോഗബാധിതര്‍ക്ക് മരുന്നും ആവശ്യമുള്ളവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ ഇതുവരെ ഭരണസമതി തയ്യാറായിട്ടില്ല. രോഗം ബാധിച്ച കൂടുതല്‍പേരും വീടുകളില്‍ കഴിയുന്നത് ഗുരതര പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
അടിയന്തരമായി എഫ്എല്‍ടിസി പ്രവര്‍ത്തനം തുടങ്ങിയാല്‍മാത്രമേ ഇതിന് പരിഹാരം കാണാനാകൂ. സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികള്‍ക്ക് സ്വകാര്യ ആശുപത്രിയെ സമീപിക്കാനാകാത്ത സ്ഥിതിയാണ്. പ്രസിഡന്റിനെയും അംഗങ്ങളെയും പഞ്ചായത്തില്‍പ്പോലും കാണാന്‍ കഴിയാത്ത സാഹചര്യമാണ്. പഞ്ചായത്ത് സെക്രട്ടറിയുമായി സംസാരിച്ചിട്ട് ഒരു നടപടിയും എടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. രോഗികളും ബന്ധുക്കളും പൊതുപ്രവർത്തകരെ വിളിച്ചാണ് വിവരങ്ങൾ അന്വേഷിക്കുന്നത്.
സർവകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്നും വാര്‍ഡുതല ജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്നും രാഷ്ട്രിയപാര്‍ടികളും സന്നദ്ധസംഘടനകളും ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അറിഞ്ഞഭാവം നടിക്കുന്നില്ല.
അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ രോഗം പടരുന്ന സ്ഥിതിയുണ്ടാകും. നിലവിലെ ഗുരുതരമായ സാഹചര്യത്തില്‍ എഫ്എല്‍ടിസി തുടങ്ങുന്നതിനും ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും ജില്ലാ ഭരണകേന്ദ്രം ഇടപെടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..