26 April Monday

കോവിഡ് വ്യാപനം: ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 26, 2021

കോവിഡ്  വ്യാപനം ശക്തമായതോടെ  പൊലീസ് നിയന്ത്രണം  കടുപ്പിക്കുന്നതിന്റെ  ഭാഗമായി ഡിസിപി 
ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിൽ  മറൈൻഡ്രൈവിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോൾ

കൊച്ചി
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  കടകള്‍ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെമാത്രമേ പ്രവര്‍ത്തിക്കാവൂ. ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ പാഴ്സല്‍, ടേക് എവേ സൗകര്യങ്ങള്‍മാത്രമായി പരിമിതപ്പെടുത്തണം. ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. അബ്കാരി നിയമപ്രകാരം പാഴ്സൽ/ ടേക്ക് എവേ മാത്രമായി പ്രവർത്തനം നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ ബാറുകൾക്ക് സാധാരണ പോലെ രാത്രി 7.30 വരെ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് പ്രവർത്തിക്കാം.

വിവാഹങ്ങള്‍, മരണാനന്തരച്ചടങ്ങുകള്‍ തുടങ്ങിയവ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. വിവാഹങ്ങളില്‍ പരമാവധി 30 പേരും മരണാനന്തരച്ചടങ്ങുകളില്‍ പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ. കുടുംബയോഗങ്ങള്‍ തുടങ്ങിയ ഒരുതരത്തിലുള്ള ഒത്തുചേരലുകള്‍ക്കും അനുവാദമുണ്ടായിരിക്കുന്നതല്ല. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ക്ലബ്ബുകള്‍ എന്നിവ പ്രവർത്തിക്കാന്‍ പാടില്ല. ജിംനേഷ്യം, സമ്പര്‍ക്കം ഉണ്ടാക്കുന്ന കായികവിനോദങ്ങള്‍, ടീം സ്പോര്‍ട്സ്, ടൂര്‍ണമെന്റുകള്‍ എന്നിവ നിരോധിച്ചു. തിയറ്റര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ തിയറ്ററുകള്‍ മെയ് രണ്ടുവരെ അടച്ചിടും.

സിനിമാ ചിത്രീകരണങ്ങളും അടിയന്തരമായി നിര്‍ത്താൻ  തീരുമാനമായി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഒഴികെ മറ്റ് എല്ലാ പരീക്ഷകളും മാറ്റും. ട്യൂഷന്‍ സെന്ററുകള്‍ക്ക് ഓണ്‍ലൈന്‍വഴി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. സര്‍ക്കാര്‍വകുപ്പുകള്‍, സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ യോഗങ്ങളും പരിശീലന പരിപാടികളും ഓണ്‍ലൈനായി മാത്രം നടത്തണം. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുഗതാഗതത്തിനും തടസ്സമില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top