25 April Sunday
ഇന്ത്യയിലെ കോവിഡ് വ്യാപനം: നിയന്ത്രണങ്ങളുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍

കുവൈത്ത് വിമാന സര്‍വീസ് റദ്ദാക്കി; ബഹ്‌റൈന്‍ നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Apr 25, 2021

ഫയല്‍ ഫോട്ടോ. കടപ്പാട്: ബിഎന്‍എ

 
മനാമ: ഇന്ത്യയില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ബഹ്‌റൈന്‍ കോവിഡ് നെഗറ്റിവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഏപ്രില്‍ 27 ന് തീരുമാനം പ്രാബല്യത്തില്‍ വരും. ഇന്ത്യയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നടപടി. 
 
ഐസിഎംആര്‍ അംഗീകൃത ലാബില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. ഇതില്‍ റീഡ് ചെയ്യാന്‍ പറ്റുന്ന ക്യൂആര്‍ കോഡുണ്ടാകണം. പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് ബഹ്‌റൈനിലേക്ക് വരുന്നവര്‍ക്കും നെഗറ്റിവ് പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
 
അതിനിടെ കുവൈത്ത് ഇന്ത്യയില്‍ നിന്നുള്ള വാണിജ്യ സര്‍വീസ് ശനിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് സര്‍വീസില്ല. ഈ വിലക്കാണ് നീട്ടിയത്. മറ്റ് രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞ് ഇന്ത്യക്കാര്‍ക്ക് കുവൈത്തിലേക്ക് വരാം. നിലവില്‍ ബഹ്‌റൈനിലേക്കും ഖത്തറിലേക്കുമാണ് ഇന്ത്യയില്‍നിന്ന് യാത്രയുള്ളത്. യുഎഇയും ഒമാനും ശനിയാഴ്ച മുതല്‍ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. സൗദി നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. 
 
നിലവില്‍ യാത്രക്കാര്‍ ബഹ്‌റൈനില്‍ എത്തുമ്പാള്‍ പിസിആര്‍ ടെസ്റ്റ് ഉണ്ട്. ഇറങ്ങുേമ്പാള്‍ ആദ്യ ടെസ്റ്റും അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും 10ാം ദിവസം മൂന്നാം ടെസ്റ്റും നടത്തണം. 36 ദീനാറാണ് ഇതിന് ഫീസ് ഈടാക്കുന്നത്. ഇതിനുപുറമെയാണ് അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
 
കുട്ടികള്‍ ഉള്‍പ്പെടെ ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് ഫെബ്രുവരി 22 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top