25 April Sunday

ഭൂപതിയെത്തി; വള്ളികുന്നത്തിന്റെ കണ്ണീരൊപ്പാൻ

പി പ്രമോദ്Updated: Sunday Apr 25, 2021

അനന്തുവിന്റെ കൈപിടിച്ച് കരയുന്ന ഭൂപതി. സമീപം പരിജിത്തും ശോഭനയും



വള്ളികുന്നം
‘‘ അവർ എന്തിനീ കുരുന്നിനെ കൊന്നു...'' വിടരുംമുമ്പേ ആർഎസ്എസ് അക്രമികളുടെ കൊലക്കത്തിക്കിരയായ വള്ളികുന്നത്തെ എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിന്റെ ചിത്രം നോക്കി ഭൂപതി വാവിട്ടു കരഞ്ഞു. കൊച്ചിയിൽ എസ്ഡിപിഐക്കാർ കൊലപ്പെടുത്തിയ വട്ടവടക്കാരൻ അഭിമന്യുവിന്റെ ചേതനയറ്റ ശരീരംനോക്കി ''നാൻ പെറ്റ മകനേ'' എന്ന് നിലവിളിച്ച ഭൂപതിയെ കേരളം മറന്നിട്ടില്ല. വള്ളികുന്നത്ത് വിഷുദിനരാത്രിയിൽ ആർഎസ്എസുകാർ കൊലപ്പെടുത്തിയ 15കാരൻ അഭിമന്യുവിന്റെ വീട്ടിലെത്തിയതാണ് ഭൂപതിയും മകൻ പരിജിത്തും. അഭിമന്യു മരിച്ചതിന്റെ ആഘാതം വട്ടവടയിലെ കുടുംബത്തെ വിട്ടുപോയിട്ടില്ല. ആ വേദന കടിച്ചമർത്തിയാണ് ഭൂപതിയും പരിജിത്തും വള്ളികുന്നം പുത്തൻചന്തയിലെ അമ്പിളി ഭവനിലെത്തിയത്. പിന്നീട് വള്ളികുന്നം സാക്ഷിയായത് ദുഃഖസാന്ദ്രമായ രംഗങ്ങൾക്ക്.

നിറകണ്ണുകളോടെ സ്വീകരിച്ച അഭിമന്യുവിന്റെ വളർത്തമ്മ ശോഭനയെ കെട്ടിപ്പിടിച്ച് ഭൂപതി നിലവിളിച്ചു. ഇടയ്‌ക്കിടെ വാക്കുകൾ മുറിഞ്ഞു. തോരാതെ പെയ്‌ത കണ്ണൂനീരോടെ അവർ അഭിമന്യുവിന്റെ അച്ഛൻ അമ്പിളികുമാറിനെ ചേർത്തുപിടിച്ചു. ദുഃഖം അണപൊട്ടിയതോടെ വീടിനുള്ളിൽനിന്നും കൂട്ടക്കരച്ചിലുയർന്നു. കണ്ടു നിന്നവരുടെ കണ്ണുകളും നിറഞ്ഞൊഴുകി.

ടിവി വാർത്ത കണ്ടാണ് അഭിമന്യുവിന്റെ കൊലപാതകം അമ്മയറിഞ്ഞതെന്ന്‌ പരിജിത്ത് പറഞ്ഞു.  അപ്പോൾ മുതൽ ഇവിടേക്ക് വരാനൊരുങ്ങിയിരുന്നു. കോവിഡ് കാരണം പലതവണ യാത്ര മാറ്റിവച്ചു. അസൗകര്യങ്ങളുള്ളതിനാൽ അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ വള്ളികുന്നത്തിന് വന്നില്ല. വള്ളികുന്നത്തെ അഭിമന്യുവിന്റെ അമ്മ ബീന ക്യാൻസർ ബാധിതയായി കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത്.

വെള്ളിയാഴ്‌ച വൈകിട്ട് ചുനക്കരയിലെത്തിയ ഭൂപതിയും പരിജിത്തും സുഹൃത്തിന്റെ വീട്ടിൽ തങ്ങി. ശനിയാഴ്‌ച രാവിലെ 9.15നാണ് അഭിമന്യുവിന്റെ വീട്ടിലെത്തിയത്. കുടുംബത്തോടൊപ്പം അരമണിക്കൂറോളം ചെലവഴിച്ചു. യാത്ര പറഞ്ഞിറങ്ങിറങ്ങും മുമ്പ് അഭിമന്യുവിന്റെ ചിത്രത്തിൽ നോക്കി അവർ വീണ്ടും കരഞ്ഞു–-‘മകനേ...'. മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി എം എസ് അരുൺകുമാർ, എന്‍ എസ് ശ്രീകുമാര്‍, വി കെ അജിത്ത്, ജെ രവീന്ദ്രനാഥ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് എസ്ഡിപിഐക്കാർ മഹാരാജാസിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്നത്. രണ്ടര വർഷങ്ങൾക്കിപ്പുറം വിഷുദിനത്തിൽ പടയണിവെട്ടം ക്ഷേത്രമുറ്റത്താണ് ആർഎസ്എസുകാർ വള്ളികുന്നത്തെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top