24 April Saturday

തൃശൂരിലെ കുഴൽപ്പണക്കടത്ത് : സമഗ്ര അന്വേഷണം വേണം: 
ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Apr 24, 2021


തിരുവനന്തപുരം
തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ചെലവഴിക്കാൻ മൂന്നരക്കോടിയുടെ കുഴൽപ്പണം ബിജെപി കടത്തിയതിലും തുടർന്നുണ്ടായ കവർച്ചയിലും സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഭൂമി ഇടപാടിനായി എറണാകുളത്തേക്ക് കാറിൽ കൊണ്ടുപോകുകയായിരുന്ന 25 ലക്ഷം രൂപയും കാറും തട്ടിയെടുത്തെന്ന പരാതിയിൻമേലുള്ള അന്വേഷണമാണ് ഇപ്പോൾ മൂന്നരക്കോടി രൂപയുടെ കള്ളപ്പണത്തിൽ എത്തിനിൽക്കുന്നത്. സംഭവത്തിന്റെ തലേന്നു രാത്രിതന്നെ പണവുമായി വാഹനം തൃശൂരിൽ എത്തിയിരുന്നു. യാത്ര പുലർച്ചെ  ക്രമീകരിച്ചതിനു പിന്നിൽ തട്ടിക്കൊണ്ടുപോകൽ പദ്ധതി ഏകോപിപ്പിക്കാൻ വേണ്ടിയാണെന്ന വിവരവും പുറത്തുവന്നു. കുഴൽപ്പണം കടത്തുകയും ഒപ്പം ആ പണം തട്ടിയെടുക്കുന്നതും അതേ പാർടിക്കാർ തന്നെ. മോഷണം നടന്ന് 15 മിനിറ്റിനുള്ളിൽ ബിജെപിയുടെ ജില്ലാ കമ്മിറ്റിയിലെ പ്രമുഖൻ സ്ഥലത്ത്‌ എത്തിയെന്ന വിവരം അങ്ങേയറ്റം ഗൗരവമുള്ളതാണ്.

എറണാകുളത്തേക്കു മാത്രം കൊടുത്തുവിട്ട കുഴൽപ്പണത്തിന്റെ കണക്ക് 3.5 കോടിയിലേറെ തുകയാണെങ്കിൽ, സംസ്ഥാനമൊട്ടാകെ എത്രയധികം കള്ളപ്പണം ബിജെപി ഒഴുക്കിക്കാണും. കവർച്ച നടന്നതിനാൽ മാത്രം പുറത്തുവന്ന ഈ കുഴൽപ്പണക്കടത്തിൻമേൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. ദേശീയ പാർടിയായ ബിജെപി തെരഞ്ഞെടുപ്പിനുവേണ്ടി കടത്തിയ ബാക്കി കുഴൽപ്പണത്തിന്റെ കണക്കുകൾ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതാണ്. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top