അഞ്ചൽ
ഏരൂർ ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതിൽ വീട്ടിൽ പരേതനായ പീറ്ററിന്റെ മകൻ ഷാജി പീറ്ററിന്റെ (കരടി ഷാജി, 35) മൃതദേഹാവശിഷ്ടം പൊലീസ് കണ്ടെടുത്തു. വീട്ടുമുറ്റത്തെ കിണറിന് നാലുമീറ്റർ മാറി കുഴിച്ചിട്ട മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ബുധനാഴ്‌ച പകൽ പതിനൊന്നോടെ ഏരൂർ പൊലീസാണ് പുറത്തെടുത്തത്. ചാക്കിൽകെട്ടി മറവുചെയ്‌ത മൃതദേഹത്തിൽ കുരിശും വച്ചിരുന്നു. മുകളിൽ കോൺക്രീറ്റ് സ്ലാബ് നിരത്തിയിരുന്നു.
കേസിലെ പ്രതിയും ഷാജിയുടെ സഹോദരനുമായ സജിൻ പീറ്ററാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിന് കാട്ടിക്കൊടുത്തത്. പുനലൂർ ഡിവൈഎസ്‌പി സന്തോഷ് കുമാർ, തഹൽസിൽദാർ അനുരാജ് ദാസ് എന്നിവരുടെ സാന്നിധ്യത്തിൽ പകൽ പതിനൊന്നോടെ മൃതദേഹത്തിന്റെ അവശിഷ്ടം പുറത്തെടുത്തു.
നിരവധി മോഷണ, അടിപിടി കേസിൽ പ്രതിയായ ഷാജി പീറ്ററെ 2018 ആഗസ്‌ത് 25ന് തിരുവോണ നാളിലാണ് കാണാതായത്. ചൊവ്വാഴ്‌ച പത്തനംതിട്ട ഡിവൈഎസ്‌പി ഓഫീസിലെത്തിയ ഷാജിയുടെ ബന്ധു റോയിയുടെ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് ഏരൂർ പൊലീസ് സജിൻ പീറ്ററെ (30)യും അമ്മ പൊന്നമ്മ (68)യെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തു. മദ്യപിച്ചെത്തിയ ഷാജി, സജിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നുണ്ടായ വഴക്കിനിടെ സജിൻ കമ്പികൊണ്ട് തലയ്‌ക്കടിച്ച് കൊന്നതാണെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചു. മണിക്കൂറോളം വീട്ടിൽ ഒളിപ്പിച്ച മൃതദേഹം സജിൻ രാത്രി ഏഴോടെ കുഴിച്ചിട്ടു.
മൃതദേഹം പൂർണമായി അഴുകിയതിനാൽ തലയോട്ടി, മുടി ഉൾപ്പെടെ അസ്ഥികൂടത്തിന്റെ ഭാഗങ്ങളാണ് കണ്ടെടുത്തത്. വിരലടയാള വിദഗ്‌ധരും ഫോറൻസിക് വിഭാഗവും ഇവ പരിശോധിച്ചു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസം വിശദ പരിശോധന നടത്തും. ഡിഎൻഎ പരിശോധനയ്‌ക്കായി ഫോറൻസിക് വിഭാഗം സാമ്പിൾ ശേഖരിക്കും. അടുത്ത ബന്ധുക്കൾ ആവശ്യപ്പെട്ടാൽ മൃതദേഹ അവശിഷ്ടങ്ങൾ കൈമാറുമെന്ന് ഡിവൈഎസ്‌പി പി സന്തോഷ് കുമാർ പറഞ്ഞു. പുനലൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ തുടരന്വേഷണം നടക്കും. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്‌ചത്തേക്ക് കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..