കൊച്ചി > കത്വ, ഉന്നാവ പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ തിരിമറി നടന്നുവെന്ന പരാതിയില്‍ യൂത്ത്‌ലീഗ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്തു. വ്യാഴാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്.
പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ സ്വരൂപിച്ച തുകയില്‍ തിരിമറി നടന്നുവെന്ന് യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് ആരോപണമുന്നയിച്ചത്. ഒരുകോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചെന്നും 15 ലക്ഷത്തോളം രൂപ വകമാറ്റിയെന്നുമായിരുന്നു ആരോപണം.
ഫണ്ട് തിരിമറിയെക്കുറിച്ചുള്ള പരാതിയില്‍ പ്രാഥമികാന്വേഷണമാണ് ഇഡി നടത്തുന്നത്. ധനസമാഹരണത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദേശഫണ്ട് സ്വീകരിക്കല്‍ തുടങ്ങിയവ സംബന്ധിച്ചാണ് പരിശോധന. അഞ്ചു മണിക്കൂറോളം സുബൈറിനെ ചോദ്യം ചെയ്തു. നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം ബോധ്യപ്പെട്ടാല്‍ വീണ്ടും വിളിച്ചുവരുത്തും. കേസില്‍ കൂടുതല്‍പ്പേരെ ഇഡി ചോദ്യംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..