തിരുവനന്തപുരം
രാത്രികാല കർഫ്യൂ ചൊവ്വാഴ്‌ച തുടങ്ങി. രാത്രി ഒമ്പതുമുതൽ പുലർച്ചെ അഞ്ചുവരെ രണ്ടാഴ്‌ചത്തേക്കാണ് കർഫ്യൂ. ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം നടപടിയെടുക്കും. പൊലീസിനെ എല്ലായിടത്തും വിന്യസിച്ചു. പൊതുഗതാഗതത്തിനും ചരക്കുഗതാഗതത്തിനും അത്യാവശ്യ സേവനങ്ങൾക്കും തടസ്സമില്ല. ചൊവ്വാഴ്‌ച നടന്ന കലക്ടർമാരുടെ യോഗത്തിലും കർഫ്യൂ പഴുതടച്ച് നടപ്പാക്കാൻ ചീഫ് സെക്രട്ടറി ഡോ. വി പി ജോയി നിർദേശം നൽകി. സ്‌പെഷ്യൽ യൂണിറ്റുകളിലെ അടക്കം പൊലീസുകാരെ വിന്യസിച്ച് പരിശോധന ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി.
അത്യാവശ്യ യാത്രയാകാം
അത്യാവശ്യ സേവനങ്ങളായ മെഡിക്കൽ ഷോപ്പ്, ആശുപത്രി, പെട്രോൾ പമ്പ്, രാത്രി ജോലിക്കാർ, പാൽ, പത്രം, മാധ്യമങ്ങൾ, മാധ്യമപ്രവർത്തകർ, പത്രവിതരണക്കാർ, ആരോഗ്യപ്രവർത്തകർ, ഇലക്‌ട്രീഷ്യൻസ്, സാങ്കേതിക വിദഗ്‌ധർ എന്നിവർക്ക് ഇളവുണ്ട്. ഇവർ തിരിച്ചറിയൽ കാർഡ് കാണിക്കണം. ആശുപത്രി ഉൾപ്പെടെ അത്യാവശ്യകാര്യത്തിന് പുറത്തിറങ്ങാം. എന്നാൽ, അക്കാര്യം പൊലീസിനെ ബോധ്യപ്പെടുത്തണം.
ഷോപ്പ്, മാൾ, സിനിമാ തിയറ്റർ എന്നിവ ഏഴരയ്‌ക്ക് അടയ്‌ക്കണം. ഹോട്ടൽ ഒമ്പതുവരെ പ്രവർത്തിപ്പിക്കാം. എന്നാൽ, പകുതി ആളുകളെ മാത്രമേ ഇരുന്ന് കഴിക്കാൻ അനുവദിക്കൂ. ഓട്ടോയിൽ രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കൂ; ടാക്‌സിയിൽ മൂന്നുപേരും. കുടുംബമാണെങ്കിൽ ഇളവ് നൽകും.
കൂട്ടം കൂടിയാൽ 5000 രൂപ പിഴ
നിയന്ത്രണം ലംഘിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കനത്ത പിഴയീടാക്കും. പൊതുപരിപാടിയിൽ തുറസ്സായ സ്ഥലത്ത് 150 പേർക്കും അടച്ചിട്ട മുറിയിൽ 75പേർക്കും പങ്കെടുക്കാനാണ് അനുമതി. നിരോധനം ലംഘിച്ച് പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടിയാൽ 5000 രൂപ പിഴയീടാക്കും.
വിശദ വാർത്ത പേജ് 5
നിയന്ത്രണങ്ങൾ
ലംഘിച്ചാൽ കനത്ത പിഴ
കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പിഴ ഈടാക്കുക. പൊതുപരിപാടി തുറസ്സായ സ്ഥലത്താണെങ്കിൽ 150 പേർക്കും അടച്ചിട്ട മുറിയിൽ 75പേർക്കും പങ്കെടുക്കാനാണ് അനുമതി. നിരോധനം ലംഘിച്ച് പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടിയാൽ 5000 രൂപ പിഴയീടാക്കാനും സർക്കാർ തീരുമാനിച്ചു.
മറ്റ് വിലക്കുകൾക്കുള്ള പിഴ
● കോവിഡ് ബാധിത സ്ഥലങ്ങളിലേക്ക് അനാവശ്യമായി പ്രവേശിച്ചാൽ 500 രൂപ ● അതിഥിത്തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങൾ ലംഘിച്ചാൽ 500 രൂപ ● അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയാൽ 2000 രൂപ ● ഹോട്ടലുകളും കടകളും രാത്രി ഒമ്പതിന് അടയ്‌ക്കണം. ഹോട്ടലുകളിൽ പകുതിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചാൽ 3000 രൂപ ● നിര്‍ദേശം ലംഘിച്ച് സ്കൂൾ, ഓഫീസ്, മാൾ തുറന്ന് പ്രവര്‍ത്തിച്ചാല്‍ 2000 രൂപ ● നിയന്ത്രണം ലംഘിച്ച് കട, ഫാക്ടറി, വ്യവസായ സ്ഥാപനം, സംരംഭങ്ങൾ തുടങ്ങിയവ തുറന്നുപ്രവർത്തിപ്പിച്ചാൽ- രണ്ടു വർഷംവരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടെയോ ● മരണാനന്തരചടങ്ങിന് ഒരു സമയം പരമാവധി 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുകയോ അവര്‍ മാസ്ക് ധരിക്കാതിരിക്കുകയോ, സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ കോവിഡ് രോഗം സംശയിക്കപ്പെട്ട വ്യക്തിയുടെ സംസ്കാര ചടങ്ങിനുള്ള ചട്ടം ലംഘിക്കുകയോ ചെയ്താല്‍ 2000 രൂപ ● അനുമതി ഇല്ലാതെ ഗെറ്റ് ടുഗതര്‍, ധര്‍ണ, പ്രതിഷേധം, പ്രകടനങ്ങള്‍, മറ്റ് തരത്തിലുള്ള കൂട്ടം ചേരൽ എന്നിവ നടത്തിയാലോ പരമാവധി 10ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുകയോ അവര്‍ തമ്മില്‍ സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ 3000 രൂപ പിഴ ● കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഒരു സമയം പരമാവധി 20 പേരില്‍ കൂടരുത്. കടയുടമ സാനിറ്റൈസര്‍ നല്‍കാതെ ഇരുന്നാല്‍ 3000 രൂപ പിഴ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..