ആലപ്പുഴ> ആരാധനാലയങ്ങൾ അക്രമപ്രവർത്തനങ്ങളുടെ വേദിയാക്കാൻ അനുവദിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. അഭിമന്യുവിന്റെ മരണം എല്ലാവരെയും വേദനിപ്പിക്കുന്നതാണ്. വള്ളികുന്നത്ത് ആർഎസ്എസ് കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം സാന്നിധ്യം ആർഎസ്എസ് സമൂഹത്തിൽ അറിയിക്കുന്നത് അക്രമ പ്രവർത്തനങ്ങളിലൂടെയാണ്. നാട്ടിൽ സമാധാനം ആഗ്രഹിക്കുന്നവർ ആർഎസ്എസിനെ ഒറ്റപ്പെടുത്തണം. സിപിഐ എം മുൻകൈയെടുക്കുന്നത് നാട്ടിൽ സമാധാനം സ്ഥാപിക്കാനാണ്. അക്രമികളുടെ രാഷ്‌ട്രീയത്തെ ഒറ്റപ്പെടുത്താനാണ് സിപിഐ എം ശ്രമിച്ചിട്ടുള്ളത്. കൊലയ്‌ക്ക് പിന്നിൽ ആർഎസ്എസ് അല്ലെന്ന് അവർ പറഞ്ഞാലും പ്രദേശത്തെ ജനങ്ങൾക്ക് വസ്‌തുതകൾ അറിയാം.
കേന്ദ്ര സഹമന്ത്രി എന്ന നിലയിൽ വി മുരളീധരന്റെ എല്ലാ പ്രസ്‌താവനകളും പ്രവർത്തനങ്ങളും നിലവാരം കുറഞ്ഞതാണ്. മുഖ്യമന്ത്രിക്ക് നേരെ പ്രയോഗിച്ച വാക്കുകൾ തിരുത്താൻ കേന്ദ്രമന്ത്രി തയ്യാറാകാത്തത് അപകടകരമാണ്. അദ്ദേഹം ആ സ്ഥാനത്തിരിക്കാൻ എത്രകണ്ട് അനുയോജ്യനാണെന്ന് അവർതന്നെ പരിശോധിക്കണമെന്നും വിജയരാഘവൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..