Latest NewsNewsInternational

”മോദിയുടെ ഇന്ത്യ ശക്തം”; പാകിസ്ഥാനും ചൈനക്കും അമേരിക്കയുടെ മുന്നറിയിപ്പ്

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

വാഷിംഗ്‌ടൺ: മോദിയുടെ ഇന്ത്യ പാകിസ്ഥാനും ചൈനയ്ക്കും നല്‍കുന്നത് ശക്തമായ തിരിച്ചടിയായിരിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷമാണ് ഇന്ത്യയില്‍ ഈ മാറ്റം കണ്ടുതുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുല്‍വാമ ഭീകരാക്രമണം പോലുള്ള സംഭവങ്ങള്‍ക്ക് ഇന്ത്യ അതിര്‍ത്തി കടന്ന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ഉദാഹരിച്ചുള്ളതാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പലവട്ടം പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ആ രാജ്യം നിഷേധാത്മക നിലപാട് സ്വീകരിച്ചപ്പോള്‍ ഐക്യരാഷ്ട്ര സഭ, ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി എന്നിവിടങ്ങളില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് പാകിസ്ഥാന്റെ തനിനിറം ലോകത്തിന് കാട്ടിക്കൊടുക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.

Read Also: കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ നൽകി കേന്ദ്രം, ഫണ്ട് പിഎം കെയേഴ്‌സില്‍ നിന്ന്

അതേസമയം ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ലോകത്തിന് ക‌ടുത്ത ആശങ്ക ഉണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് സാദ്ധ്യതയില്ലെന്നും സൂചന നല്‍കുന്നുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതിര്‍ത്തിയിലെ പിരിമുറുക്കങ്ങള്‍ ഉയര്‍ന്നനിലയിലാണെന്നാണ് പ്രധാന പരാമര്‍ശം. ‘ഇന്ത്യ- ചൈന അതിര്‍ത്തിയിലെ പിരിമുറുക്കം ഉയര്‍ന്ന നിലയിലാണ്. ഗല്‍വാന്‍ സംഭവത്തില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതോടെയാണ് ബന്ധം കൂടുതല്‍ വഷളായത്. ഇന്ത്യ-ചൈന ബന്ധങ്ങളുടെ ഏറ്റവും മോശം വര്‍ഷമായിരുന്നു 2020’- റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയിലെ ചൈനീസ് അധിനിവേശം ഏറ്റവും ഗുരുതരമായ അവസ്ഥയിലായതാണ് 1975ന് ശേഷമുള്ള ആദ്യത്തെ മാരകമായ അതിര്‍ത്തി സംഘര്‍ഷത്തിലേക്ക് എത്തിച്ചതെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ഗല്‍വാനിലേതുപോലുളള സംഘര്‍ഷങ്ങള്‍ വീണ്ടും ഉണ്ടായേക്കാം എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

Related Articles

Post Your Comments


Back to top button