തിരുവനന്തപുരം
കോവിഡ്‌കാലത്ത് സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്നതിലെ ഭയം മറന്നേക്കൂ; അരിമുതൽ ഇറച്ചിവരെ ഒറ്റക്ലിക്കിൽ ഇനി വീട്ടിലെത്തും. പലവ്യഞ്ജനങ്ങളും പച്ചക്കറിയും മീനും ഇറച്ചിയുമെല്ലാം വീട്ടിലെത്തിക്കാൻ സർക്കാർ നേതൃത്വത്തിലാണ് ഏകീകൃത വെബ് പോർട്ടൽ ഒരുങ്ങുന്നത്. അവശ്യസാധനങ്ങളുടെ വിതരണം ഒരു കുടക്കീഴിലാക്കാനുള്ള ചുമതല സപ്ലൈകോയ്‌ക്കാണ്. സപ്ലൈകോ ഉൽപ്പന്നങ്ങൾക്കു പുറമെ ഹോർട്ടികോർപ് മുഖേന പച്ചക്കറിയും മത്സ്യഫെഡ് മുഖേന മത്സ്യവും കെപ്‌കോ മുഖേന കോഴിയിറച്ചിയും ഓൺലൈനായി വീട്ടുപടിക്കൽ എത്തിക്കും.
സപ്ലൈകോ, ഹോർട്ടികോർപ്, മത്സ്യഫെഡ്, കെപ്‌കോ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് നി
ത്യോപയോഗ സാധനങ്ങൾ വീടുകളിൽ എത്തിക്കാൻ ഓൺലൈൻ സംവിധാനം ഒരുക്കണമെന്ന് ചീഫ് സൈക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് കോർ ഗ്രൂപ്പ് യോഗം നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് ഈ സ്ഥാപനങ്ങളുടെ എംഡിമാരുടെ യോഗം കഴിഞ്ഞ ദിവസം ചേർന്നു. സപ്ലൈകോയ്‌ക്ക് നിലവിലുള്ള ഓൺലൈൻ ഡെലിവറി പരിഷ്‌കരിച്ച് ഏകീകൃത പോർട്ടൽ സജ്ജമാക്കും.
ആദ്യഘട്ടത്തിൽ ഒരാഴ്ചയ്‌ക്കകം തിരുവനന്തപുരത്ത് ഓൺലൈൻ ഡെലിവറി ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി അലി അസ്‌ഗർ പാഷ പറഞ്ഞു. ഇത് വിജയകരമായാൽ വൈകാതെ മറ്റ് ജില്ലകളിലേക്കും ഓൺലൈൻ ഡെലിവറി സൗകര്യമൊരുക്കും. പദ്ധതി ഏകോപിപ്പിക്കുന്നതിന് നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..