കൊച്ചി >സിനിമയിൽ അവസരം വാഗ്‌ദാനംചെയ്‌ത് പെൺകുട്ടികളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന ദമ്പതിമാർ അറസ്റ്റിൽ. തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്കു താമസിക്കുന്ന വൈക്കം ചെമ്പ് മ്യാലിൽ വീട്ടിൽ എം എസ് ഗോകുൽ (26), ഭാര്യ ആതിര പ്രസാദ് (27) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ ടാക്‌സി ഡ്രൈവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കലൂർ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനടുത്ത് കാറിലെത്തിയ ദമ്പതിമാർ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് ഒരു പെൺകുട്ടിയെ ഫോണിൽ വിളിച്ചുവരുത്തി ബലമായി കാറിൽ കയറ്റി. ശേഷം മുഖത്ത് കുരുമുളകു സ്‌പ്രേ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്ന ഒന്നേകാൽ പവൻ സ്വർണമാലയും ബാഗിലുണ്ടായിരുന്ന 20,000 രൂപയും കവർന്നു. പെൺകുട്ടിയെ പാലാരിവട്ടത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു.
ഈ കേസിലെ അന്വേഷണത്തിനിടെ ചൊവ്വാഴ്‌ച വൈറ്റില ഹബ്ബിൽനിന്ന് മറ്റൊരു പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റി ബാഗിലുണ്ടായിരുന്ന 20,000 രൂപ കവർന്ന് റോഡിൽ ഉപേക്ഷിച്ചതായി വിവരം ലഭിച്ചു. എറണാകുളം എസിപി ബി ഗോപകുമാറിന്റെ നേതൃത്വത്തിൽ പാലാരിവട്ടം ഇൻസ്‌പെക്ടർ എൻ ഗിരീഷ്, എസ്ഐമാരായ കെ ബി സാബു, സുരേഷ്, അനിൽകുമാർ, സിപിഒ മാഹിൻ, വനിതാ സിപിഓമാരായ സിജി വിജയൻ, ബീവാത്തു എന്നിവർ ചേർന്ന് എരൂരിൽനിന്നാണ് ദമ്പതിമാരെ അറസ്‌റ്റ് ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..