കൊച്ചി> നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിന്റെ വിചാരണയെചൊല്ലി ദേശീയ അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കം. എന്‍ഐഎ കേസിലെ വിചാരണ എറണാകുളം പ്രത്യേക കോടതിയിലേക്ക്(കള്ളപ്പണംവെളുപ്പിക്കല്‍ തടയല്‍--പിഎംഎല്‍എ)മാറ്റണമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യം. എന്നാല്‍ എന്‍ഐഎ ഇതിനെ എതിര്‍ത്തു.
കേസിന്റെ വിചാരണ ഇഡിയുടെ അധികാര പരിധിയിലുള്ള കോടതിയിലേയ്ക്ക് മാറ്റണമെന്നാണ് ആവശ്യം. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇഡിയും കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പിഎംഎല്‍എ കോടതിയില്‍ നല്‍കിയതായും ഇഡി വ്യക്തമാക്കി.
ഇഡിയുടെ ആവശ്യത്തെ എന്‍ഐഎ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെ എന്‍ഐഎ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റാനാകില്ലെന്നും ഇത്തരം കേസുകള്‍ മറ്റ് കോടതികള്‍ക്ക് കൈകാര്യം ചെയ്യാനാകില്ലെന്നും അഡ്വ. അര്‍ജുന്‍ അമ്പലപ്പറ്റ വാദിച്ചു. വിചാരണ കോടതി മാറ്റുന്നതിന്റെ ആവശ്യകതയെന്തെന്ന് കോടതി ഇഡിയോട് ചോദിച്ചു. പരാതി അടുത്ത ആഴ്ച പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..