കോട്ടയം > രണ്ടരലക്ഷം ബാലറ്റ് കൂടുതൽ അച്ചടിച്ചെന്ന കുപ്രചാരണം വസ്തുത തിരിച്ചറിയാതെ. എല്ലാ തെരഞ്ഞെടുപ്പിലും കൂടുതൽ ബാലറ്റ് അച്ചടിക്കുന്നത് പതിവാണ്. പോളിങ് ഉദ്യോഗസ്ഥർ, അത്യാവശ്യ സർവീസ് ഉദ്യോഗസ്ഥർ, 80 വയസ്സിനു മുകളിലുള്ള അപേക്ഷകർ എന്നിവർക്കും ഓരോ ബൂത്തിലും ടെൻഡർ വോട്ടിനുള്ള(വോട്ടർമാരുടെ കാര്യത്തിൽ തർക്കമുണ്ടായാൽ ചെയ്‌ത് മാറ്റിവെക്കുന്ന വോട്ട്) 10 എണ്ണവും ചേർത്തുള്ള തപാൽ ബാലറ്റാണ് ആകെ ആവശ്യമുള്ളത്. നിർദേശപത്രിക പിൻവലിച്ച് അടുത്തദിവസം മുതൽ ഇതിന്റെ അച്ചടി തുടങ്ങും. എന്നാൽ, ഓരോ മണ്ഡലത്തിലും എത്ര പോളിങ് ഉദ്യോഗസ്ഥർ വോട്ടുചെയ്യാനുണ്ടെന്ന കണക്ക് അപ്പോൾ ഉണ്ടാകില്ല. ഉദ്യോഗസ്ഥരുടെ ബാലറ്റിനുള്ള അപേക്ഷ ലഭിക്കാൻ ഏറെ വെെകും. അപേക്ഷകർ കൂടുതലും ബാലറ്റ് പേപ്പർ കുറവും എന്ന സ്ഥിതി വരാതിരിക്കാൻ കൂടുതൽ അച്ചടിക്കേണ്ടി വരും. രണ്ടാമതും അച്ചടിക്കുക അത്ര ഏളുപ്പമുള്ള കാര്യമല്ല.
സംസ്ഥാനത്താകെയുണ്ടായിരുന്ന 40,771 ബൂത്തിലുമായി ടെൻഡർവോട്ടിന് മാത്രം 4,07,710 ബാലറ്റ് നൽകി. ഇത് മുൻകരുതലായി നൽകുന്നതാണ്. 80 വയസ്സിനു മുകളിലുള്ള മൂന്നര ലക്ഷം പേർ തപാൽവോട്ടിന് അപേക്ഷിച്ചിരുന്നു. ഇതിൽ എത്രപേർ വോട്ടുചെയ്യാൻ ഉണ്ടാകുമെന്ന കണക്കും ഉണ്ടാകില്ല. ഇതെല്ലാം കണക്കുകൂട്ടിയാണ് കൂടുതൽ ബാലറ്റുകൾ അടിച്ച് സൂക്ഷിക്കുന്നത്. അയയ്‌ക്കുന്ന ബാലറ്റിന്റെ കൗണ്ടർ ഫോയിലും മിച്ചമുള്ളതും ട്രഷറിയിൽ സൂക്ഷിക്കും. കോടതി ആവശ്യപ്പെട്ടാൽ നൽകും. അതിൽ ഒരു കൃത്രിമവും നടക്കില്ല. എത്ര ബാലറ്റ് പേപ്പർ അച്ചടിച്ചു എന്നല്ല എത്ര ബാലറ്റ് പേപ്പർ അയച്ചു എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..