KeralaLatest NewsNewsCrime

വാക്കുതർക്കം അവസാനിച്ചത് കൊലപാതകത്തിൽ; മർദ്ദനമേറ്റ് 56കാരന് ദാരുണാന്ത്യം

പുനലൂർ; മകൻ ബൈക്ക് പാർക്ക് ചെയ്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വീട്ടിലെത്തി ആക്രമണം നടത്തിയ ഒൻപതംഗസംഘത്തിന്റെ മർദ്ദനമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ഭാര്യയ്ക്കും മകനും ആക്രമണത്തിൽ മർദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ടാപ്പിങ് തൊഴിലാളിയായ പുനലൂർ കല്ലാർ പന്ത്രണ്ട് ഏക്കർ തടത്തിൽ വീട്ടിൽ സുരേഷ് ബാബു (56) ആണു കൊല്ലപ്പെട്ടത്. ഭാര്യ ലത, മകൻ സുർജിത് എന്നിവർക്കാണു മർദ്ദനമേറ്റിരിക്കുന്നത്.

പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം രാത്രി 11ന് ആയിരുന്നു സംഭവം. രാത്രി എട്ടരയോടെ പന്ത്രണ്ടേക്കറിൽ സുർജിത് ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട് കല്ലാറിലുള്ള ചിലരുമായി വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. സുർജിത് വീട്ടിലെത്തിയതിനു പിന്നാലെ ഈ സംഘത്തിൽപെട്ട ചിലർ ഉൾപ്പെട്ട സംഘം ഇവിടെയെത്തി സുർജിത്തിനെയും മാതാപിതാക്കളെയും മർദിക്കുകയായിരുന്നു. അവശനിലയിൽ വീടിനു മുന്നിലെ റോഡിൽ വീണുകിടന്ന മൂവരെയും അയൽവാസി പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷ്ബാബു മരിച്ചു.

ഇരുവിഭാഗവും തമ്മിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പുനലൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ജെ. രാകേഷ് അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് സുരേഷ് ബാബുവിന്റെ അയൽവാസികളായ സുനിൽ, മോഹനൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സുരേഷ് ബാബുവിന്റെ മകൾ: സുറുമി.

Related Articles

Post Your Comments


Back to top button