കണ്ണൂർ > കണ്ണൂർ ജില്ലയിലെ ദുരൂഹമരണങ്ങളായി ‘മനോരമ’ പത്രം ചിത്രീകരിക്കുന്ന ഒരു സംഭവത്തിലും ദുരൂഹമായി ഒന്നുമില്ല. നിരപരാധിയായിട്ടും കള്ളക്കേസിൽ കുടുക്കിയതിലുള്ള മാനസികസംഘർഷത്താലാണ് കൂടുതൽപേരും ജീവനൊടുക്കിയത്.
കൂടാതെ, ആർഎസ്‌എസ്സും എൻഡിഎഫും നിഷ്‌ഠൂരമായി കൊലപ്പെടുത്തിയവരെ വരെ ദുരൂഹ മരണപ്പട്ടികയിൽ യുഡിഎഫ് പത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ജയകൃഷ്‌ണൻ വധക്കേസിൽ പ്രതിയാക്കിയ കരായി സജീവന് സംഭവവുമായി ബന്ധമുണ്ടായിരുന്നില്ല. മുൻവൈരാഗ്യമുള്ള ആർഎസ്‌എസ്സുകാരൻ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസിൽപ്പെടുത്തുകയായിരുന്നു. ഇതാണ് സജീവനെ ആതമഹത്യയിലേക്ക് നയിച്ചത്.
അരിയിൽ ഷുക്കൂർ കേസിൽ പ്രതിയാക്കിയ അച്ചാലി സരീഷ് സംഭവസഥലത്ത് ഉണ്ടായിരുന്നെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടായിരുന്നില്ല. മൊബൈൽ ലോക്കേഷൻമാത്രം തെളിവാക്കി പ്രതിയാക്കുകയായിരുന്നു. പിഎസ്‌സി നിയമനത്തെ ഇത് പ്രതികൂലമായി ബാധിച്ചതോടെ ഇയാൾ കടുത്ത മാനസികാസ്വസ്ഥ്യത്തിലായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ആത്മഹത്യ. ഒപ്പമുണ്ടായിരുന്ന സഹോദരനും കൂട്ടുകാരനും ചായവാങ്ങാൻ പുറത്തിറങ്ങിയപ്പോൾ ആശുപത്രിമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ആന്തൂരിലെ ദാസൻ കൊല്ലപ്പെട്ട കേസിൽ നാട്ടുകാർ പ്രതികളെന്ന് സംശയിച്ച രണ്ടുപേർ ആത്മഹത്യചെയ്തെന്നാണ് മറ്റൊരു ‘കണ്ടെത്തൽ’. ഇങ്ങനെയൊരു സംഭവമില്ലെന്ന് നാട്ടുകാർ പറയുന്നു. യുഡിഎഫ് ഭരണത്തിലിരിക്കെ 1995 ഒക്ടോബർ 26നാണ് ദാസന്റെ കൊലപാതകം. സംഭവവുമായി ബന്ധമില്ലാതിരുന്ന അന്നത്തെ സിപിഐ എം ലോക്കൽ സെക്രട്ടറി പോള കരുണാകരനെയടക്കം പൊലീസ് ക്രൂരമായി മർദിക്കുകയും പ്രതിയാക്കുകയും ചെയ്‌തു. നാട്ടുകാർ സംശയിച്ച മറ്റാരെങ്കിലുമുണ്ടായിരുന്നെങ്കിൽ യുഡിഎഫ് ഭരണകാലത്ത് പൊലീസ് പിടികൂടുമായിരുന്നു. തലശേരിയിലെ ഫസൽ, തളിപ്പറമ്പ് കൂവേരിയിലെ നെട്ടൂർ ഗോവിന്ദൻ വധക്കേസുകളെക്കുറിച്ചും തികച്ചും അവാസ്തവമായ കാര്യങ്ങളാണ് പത്രം പടച്ചുവിടുന്നത്.
ആർഎസ്‌എസുകാരനെയും സിപിഐ എമ്മാക്കി
സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് പ്രതിഷ്‌ഠിക്കാൻ ആത്മഹത്യ ചെയ്‌ത ആർഎസ്‌എസ് പ്രവർത്തകനെയും യുഡിഎഫ് പത്രം സിപിഐ എം ആക്കി. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യ ചെയ്‌ത പ്രതി ചേർത്തല വയലാർ കടപ്പള്ളി പ്രദീപ്കുമാർ (ഉണ്ണി–-36) ആർഎസ്‌എസ് പ്രവർത്തകനാണെന്ന് മറച്ചുവച്ചാണ് വ്യാജ വാർത്ത. "ഈ കേസിൽ ഒരു പ്രതിയും പൊലീസ് ചോദ്യം ചെയ്‌ത വ്യക്തിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കേസിലെ ചില പ്രതികൾക്ക് അരിവാൾ പാർടിയുമായി ബന്ധമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു'–- ഇതാണ് മനോരമ വാർത്ത. കേസിൽ പുനരന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നായിരുന്നു ആത്മഹത്യയെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..