കൊച്ചി > ലുലു ഗ്രൂപ്പിന്റെ അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ തിങ്കളാഴ്‌ച പുലർച്ചെ ചതുപ്പിൽനിന്ന് നീക്കി. ഡൽഹിയിൽനിന്ന് ഞായറാഴ്ച വൈകിട്ട് എത്തിയ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ തിങ്കളാഴ്‌ച പുലർച്ചെയാണ് ഹെലികോപ്റ്റർ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയത്.
വ്യോമയാനവകുപ്പ് അധികൃതരുടെ പരിശോധനകൾക്കും അനുമതിക്കും ശേഷമായിരുന്നു ഇത്.
കോപ്റ്റർ ഇടിച്ചിറങ്ങിയ ചതുപ്പുനിലത്ത് മണൽച്ചാക്കുകൾ നിറച്ചു ബലപ്പെടുത്തിയശേഷമാണ് ഉയർത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. ഹെലികോപ്റ്ററിന്റെ ലീഫുകൾ അഴിച്ചശേഷം വലിയ ക്രെയിൻ ഉപയോഗിച്ചാണ് കോപ്റ്റർ ചതുപ്പിൽനിന്ന് ഉയർത്തിയത്. സിയാലിൽനിന്നുള്ള സാങ്കേതികവിദഗ്ധരും വ്യോമയാനവകുപ്പ് അധികൃതരും സ്ഥലത്തുണ്ടായിരുന്നു. അപകടകാരണം സ്ഥിരീകരിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ സിയാൽ ഹാങ്കറിൽ അറ്റകുറ്റപ്പണി നടത്തും.
ഞായറാഴ്ച രാവിലെയാണ് യൂസഫലിയും ഭാര്യയും രണ്ട് ജീവനക്കാരും രണ്ട് പൈലറ്റുമാരുമടങ്ങുന്ന ഹെലികോപ്റ്റർ ചതുപ്പുനിലത്തിൽ ഇടിച്ചിറക്കിയത്. യൂസഫലിയുടെ കടവന്ത്രയിലെ വീട്ടിൽനിന്ന് ലേക്‌ഷോർ ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
എം എ യൂസഫലി അബുദാബിയിലേക്ക് മടങ്ങി
ഹെലികോപ്റ്റർ അപകടത്തിൽനിന്നു രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും പ്രത്യേക വിമാനത്തിൽ അബുദാബിയിലെത്തി. അബുദാബി രാജകുടുംബം അയച്ച എത്തിഹാദ് വിമാനത്തിലാണ് യൂസഫലി മടങ്ങിയത്. കൊച്ചിയിൽനിന്ന് തിങ്കളാഴ്‌ച പുലർച്ചെ പുറപ്പെട്ട വിമാനത്തിൽ രാവിലെ 11.30ഓടെ അദ്ദേഹം അബുദാബിയിലെ വീട്ടിലെത്തി.
അബുദാബിയിലെ വീട്ടിൽ യൂസഫലി വിശ്രമത്തിലാണെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻ ഡയറക്‌ടർ വി നന്ദകുമാർ പറഞ്ഞു. അദ്ദേഹം പൂർണ ആരോഗ്യവാനാണ്. പ്രത്യേകിച്ച് ക്ഷതമോ മുറിവോ അദ്ദേഹത്തിനില്ല. ദുബായ് സിലിക്കൺ ഓയാസീസിൽ തിങ്കളാഴ്‌ച തുറക്കുന്ന ലുലുവിന്റെ 209-–-ാമത് ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ യൂസഫലി പങ്കെടുത്തില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..