തിരുവനന്തപുരം
വേനൽ ശക്തിപ്രാപിച്ചതോടെ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പലയിടത്തും ശുദ്ധജല ദൗർലഭ്യമുള്ളതിനാൽ ജലജന് രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയവ പടർന്നുപിടിച്ചേക്കാം. പ്രതിരോധിക്കാൻ ശുദ്ധജലം മാത്രം കുടിക്കുക. ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം.
കടുത്ത വെയിലത്ത് യാത്ര ചെയ്യുന്നവരും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. എപ്പോഴും തിളപ്പിച്ചാറിയ ശുദ്ധജലം കരുതണം. പുറത്ത് കടകളിൽനിന്ന് പാനീയങ്ങൾ, പഴച്ചാറുകൾ, സിപ് അപ് എന്നിവ കുടിക്കുന്നവർ അതുണ്ടാക്കുന്ന വെള്ളവും തണുപ്പിക്കുവാൻ ഉപയോഗിക്കുന്ന ഐസും ശുദ്ധമെന്ന് ഉറപ്പാക്കണം.വഴിയോരങ്ങളിലും കടകളിലും തുറന്നുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും കഴിക്കരുത്. പഴവർഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവൂ. മത്സ്യം കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന ഐസും ശുദ്ധമല്ലെങ്കിൽ രോഗങ്ങളുണ്ടാകും.
വ്യക്തി ശുചിത്വം ഏറെ പ്രധാനം
ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും മലവിസർജ്ജനത്തിന് ശേഷവും സോപ്പുപയോഗിച്ച് നിർബന്ധമായും കൈകൾ കഴുകണം. നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. കിണറുകളുടെയും മറ്റ് ജലസ്രോതസ്സുകളുടെയും പരിസരം മലിനമാകാതെ സംരക്ഷിക്കണം. മഴക്കാലത്തോടനുബന്ധിച്ചും കൃത്യമായ ഇടവേളകളിലും കിണറുകൾ ക്‌ളോറിനേറ്റ് ചെയ്യുക. മലമൂത്രവിസർജ്ജനം കക്കൂസിൽ മാത്രം നടത്തുക.
പാനീയ ചികിത്സ ഏറെ ഫലപ്രദം
പാനീയ ചികിത്സ കൊണ്ട് നിർജ്ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ വീട്ടിൽ തയാറാക്കാവുന്ന പാനീയങ്ങൾ നിർജ്ജലീകരണം തടയും.
രോഗിക്ക് ഛർദ്ദി ഉണ്ടെങ്കിൽ അൽപ്പാൽപ്പമായി ഒആർഎസ് ലായനി നൽകണം. അതോടൊപ്പം കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നൽകാം. നിർജ്ജലീകരണ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..