മാഡ്രിഡ്
ഫുട്‌ബോളിൽ വീണ്ടുമൊരു ക്ലാസികോ രാവ്. റയൽ മാഡ്രിഡും ബാഴ്‌സലോണയും ഇന്നു നേർക്കുനേർ വരുന്നു. ഇന്ത്യൻ സമയം രാത്രി 12.30നാണ് കളി. റയൽ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ് മത്സരം.സ്‌പാനിഷ് ലീഗ് ഫുട്‌ബോളിൽ കിരീടപ്പോര് മുറുകുന്ന ഘട്ടത്തിലാണ് ഈ ക്ലാസികോ. ഒന്നാമതുള്ള അത്‌ലറ്റികോ മാഡ്രിഡുമായുള്ള അന്തരം കുറയ്‌ക്കാനുള്ള തീവ്രശ്രമത്തിലാണ് ബാഴ്‌സയും റയലും.
ഈ സീസണിന്റെ തുടക്കത്തിൽ കണ്ട ടീമുകളല്ല ഇപ്പോൾ. ബാഴ്‌സ ഈവർഷം ലീഗിൽ തോറ്റിട്ടില്ല. 19 കളിയിൽ തോൽവിയറിഞ്ഞില്ല. ലീഗിലെ അവസാന 19 കളിയിൽ 16 ജയം, മൂന്നു സമനില. പോയിന്റ് പട്ടികയിൽ രണ്ടാമത്. റൊണാൾഡ് കൂമാന്റെ കീഴിൽ ഒരുപറ്റം യുവതാരങ്ങൾ മിന്നി. എങ്കിലും ലയണൽ മെസി തന്നെയാണ് ഈ ക്ലാസികോയിലും ബാഴ്‌സയുടെ ശ്രദ്ധേയതാരം.
റയലും മാറി. ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടറിൽ ലിവർപൂളിനെ തകർത്തതിന്റെ ആത്മവിശ്വാസമുണ്ട് റയലിന്. പരിക്കാണ് സിനദിൻ സിദാന്റെ സംഘത്തെ തളർത്തുന്നത്. പ്രതിരോധത്തിൽ സെർജിയോ റാമോസ് ഇല്ലാത്തതു വലിയ തിരിച്ചടിയാണ്. റാഫേൽ വരാനെയും കളിക്കുന്നില്ല. ഏദെൻ ഹസാർഡ് സംശയത്തിൽ. കരിം ബെൻസെമയുടെ ഗോളടിമികവിലാണ് റയലിന് പ്രതീക്ഷ. യുവതാരം വിനീഷ്യസ് ജൂനിയറും ബാഴ്‌സ പ്രതിരോധത്തെ പരീക്ഷിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..