09 April Friday

പാനൂര്‍ കൊലപാതകം: അന്യായമായി പ്രതിചേര്‍ത്തു; യുവാവ് ജീവനൊടുക്കി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

രതീഷ്‌

കണ്ണൂര്‍ > മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ അന്യായമായി പ്രതിചേര്‍ത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പാനൂര്‍ പുല്ലൂക്കര ഓച്ചിറക്കല്‍ പീടികക്കു സമീപം കൂലോത്ത് രതീഷിനെ(28)യാണ് കോഴിക്കോട് ജില്ലയിലെ വളയത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരം കേസിലെ രണ്ടാം പ്രതിയാണ്. വളയം കല്ലുനിരയിലെ ബന്ധുവീട്ടിനു സമീപത്തെ കശുമാവില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

സംഭവവുമായി ബന്ധമില്ലാത്ത രതീഷിനെ മുസ്ലിം ലീഗുകാര്‍ ആസൂത്രിതമായി കേസില്‍പ്പെടുത്തകയായിരുന്നു. കളളക്കേസില്‍കുടുങ്ങിയെന്ന് അറിഞ്ഞതോടെ മനസ്സുതകര്‍ന്ന യുവാവിനെ ബുധനാഴ്ച മുതല്‍ കാണാനില്ലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ചില പൊലീസുകാര്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നു ചോദിച്ച്  അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും തട്ടിക്കയറിയതായും ആക്ഷേപമുണ്ട്. ഈ വിവരവും അറിഞ്ഞതോടെയുണ്ടായ കടുത്ത മാനസിക സംഘര്‍ഷമാകാം ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

പരേതനായ കൂലോത്ത് ബാലന്റെയും പത്മിനിയുടെയും മകനാണ്. സഹോദരി: രജിഷ. സിപിഐ എം അനുഭാവിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ രതീഷിനെ മറ്റെന്തോ വൈരാഗ്യം വച്ച്  മുസ്ലിംലീഗുകാര്‍ കള്ളക്കേസില്‍പ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ പ്രഥമവിവരപ്പട്ടിക തന്നെ ഏറെ സംശയമുയര്‍ത്തുന്നതാണ്.

സാധാരണഗതിയില്‍ ഇത്തരം കേസുകളില്‍ അഞ്ചോ ആറോ ആളുകളുടെ പേരാണ് എഫ്ഐആറില്‍ പരാമര്‍ശിക്കാറ്. മറ്റു പ്രതികളെ പൊലീസ് അന്വേഷണത്തിലൂടെയാണ് കണ്ടെത്തുക. ഇവിടെ 11 പ്രതികളെ സാക്ഷി കൃത്യമായി ഓര്‍ത്തെടുത്ത് പറഞ്ഞുകൊടുത്തു. അവരുടെ വിലാസമോ അച്ഛന്റെ പേരോ അറിയുകയുമില്ല. 'അണ്‍നോണ്‍' എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ലീഗ് കേന്ദ്രങ്ങള്‍ തയ്യാറാക്കി നല്‍കിയ പട്ടികയാണെന്ന് വ്യക്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top