08 April Thursday

മനുഷ്യക്കടത്തിന് സാധ്യത: കടലും കരയും അരിച്ചു പെറുക്കി പൊലീസ് സേന

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

കൊച്ചി> കേരള തീരത്തുനിന്ന് വിദേശ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് കടലും കരയും അരിച്ചു പെറുക്കി പൊലീസ് സേന. പൊലീസിനെ കൂടാതെ നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ലോക്കല്‍ പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ തീരദേശങ്ങളിലും കരയിലും ഒരേസമയമാണ് പരിശോധന.

മുന്‍ എല്‍ടിടിഇക്കാരന്‍ ശ്രീലങ്കയിലെ മുല്ലൈത്തീവ് സ്വദേശി റോഡ്നിയുടെ നേതൃത്വത്തില്‍ വിദേശത്തേക്ക് പോകാനായി 45 അംഗ സംഘം കേരള തീരത്ത് എത്തിയിട്ടുണ്ടെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പ്. ചൊവ്വാഴ്ച രാത്രിയാണ് അറിയിപ്പ് സംസ്ഥാന പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 18 തീരദേശ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തില്‍ കടലില്‍ രാത്രിയും പകലും ബോട്ടുമായി പട്രോളിങ് നടത്തി. സംശയമുള്ള മീന്‍പിടിത്ത ബോട്ടുകളും വള്ളങ്ങളും പരിശോധിച്ചു.

ബുധനാഴ്ച രാത്രി കൊച്ചി തീരത്ത് എത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള മീന്‍പിടിത്ത ബോട്ട് കോസ്റ്റല്‍ പൊലീസ് പരിശോധിച്ചു. ബോട്ടിന്റെ ഉടമകള്‍ യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് വിട്ടയച്ചു.എറണാകുളത്ത്  ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട് മേഖലകളിലെ ബീച്ചുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി. ശ്രീലങ്കക്കാര്‍, ശ്രീലങ്കന്‍ തമിഴ് വംശജര്‍ എന്നിവരെത്തിയാല്‍ അറിയിക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 2019 ജനുവരി 11നും 12നുമായി മുനമ്പത്ത് നിന്ന് 243 പേര്‍ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. കേസില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും വിദേശത്തേക്ക് കടന്നവരെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചിരുന്നില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top