തിരുവനന്തപുരം> പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആവേശം കൊട്ടിക്കയറി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ വിവിധയിടങ്ങളില്‍ റോഡ് ഷോകളില്‍ പങ്കെടുത്തു. വോട്ടുറപ്പിച്ചും അണികളെ ആവേശഭരിതരാക്കിയും എല്ലാ സ്ഥാനാര്‍ഥികളും മണ്ഡലത്തിലെ അവസാനവട്ട ഓട്ടപ്പാച്ചിലിലായിരുന്നു ഇന്ന്. നാളത്തെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം ഏപ്രില്‍ ആറിന് കേരളം പോളിങ് ബൂത്തിലേക്കു പോകും.
കോവിഡിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശം നിരോധിച്ചിരുന്നുവെങ്കിലും അവസാന ദിനം പ്രവര്‍ത്തകര്‍ ആവേശകരമാക്കി.ഭരണത്തുടര്‍ച്ചയോടെ ചരിത്രം രചിക്കാന്‍ എല്‍ഡിഎഫ് ഇറങ്ങുമ്പോള്‍ കേരളം ഇടതിനൊപ്പമെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ഓരോ ജില്ലയിലും പ്രചാരണങ്ങള്‍ .ധര്‍മടത്ത് തുറന്ന ജീപ്പിലാണ് മുഖ്യമന്ത്രിയുടെ റോഡ് ഷോ നടന്നത്.
ഇന്ദ്രന്‍സ്, മധുപാല്‍, ഹരിശ്രീ അശോകന്‍ എന്നിവരടങ്ങിയ വലിയ താരനിരയാണ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി അണിനിരന്നത്. ജനാഭിപ്രായം അട്ടിമറിക്കാന്‍ പ്രതിപക്ഷം ഉപയോഗിച്ച കുതന്ത്രങ്ങള്‍ ഏശിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി ഉടുമ്പന്‍ചോലയിലും രാഹുല്‍ ഗാന്ധി കോഴിക്കോട്ടും നേമത്തും റോഡ് ഷോകളില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..