ന്യൂഡൽഹി
സൈന്യം 132 വർഷമായി നടത്തിവന്ന ക്ഷീരഫാമുകൾ ചെലവ് ചുരുക്കലിന്റെ പേരില്‍ അടച്ചുപൂട്ടിയതോടെ അഴിഞ്ഞുവീണത് ബിജെപി മുഖംമൂടി. ഗോരക്ഷയുടെ പേരിൽ രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്ന ബിജെപിയുടെ ഭരണകാലത്ത് 30,000 വരുന്ന കന്നുകാലികളെ ചുളുവിലയ്‌ക്ക് വിറ്റ് ഫാമുകള്‍ പൂട്ടിയതെന്തെന്ന ചോദ്യത്തോട് പ്രതികരിക്കാതെ കേന്ദ്രം. 2013ലെ തീരുമാനം നടപ്പാക്കിയെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
സൈനികർക്ക് ശുദ്ധമായ പശുവിൻപാലും പാലുൽപ്പന്നങ്ങളും ലഭ്യമാക്കാൻ ബ്രിട്ടീഷ്ഭരണകാലത്ത് 1889 ഫെബ്രുവരി ഒന്നിന് അലഹബാദിലാണ് ആദ്യ സൈനിക ക്ഷീരഫാം സ്ഥാപിച്ചത്. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഇവയുടെ എണ്ണം 130 ആയി; കന്നുകാലികള്‍ 30,000 വരെയായി. 1990കളില്‍ ലേയിലും കാർഗിലിലും വരെ ഫാമുകളായി. കരസേന വക ഭൂമികളിൽ കന്നുകാലി തീറ്റ ഉൽപ്പാദിപ്പിച്ചു.
പ്രതിവർഷ പാൽ ഉൽപ്പാദനം 3.5 കോടി ലിറ്ററായി. കൃത്രിമ ബീജസങ്കലന മാർഗംവഴി പാലുൽപ്പാദനശേഷി വർധിപ്പിച്ചു. 1971ലെ യുദ്ധകാലത്തും കാർഗിൽ സംഘർഷത്തിലും സൈനികർക്ക് പാൽ ലഭ്യമാക്കാന്‍ ഫാമുകൾ പ്രധാന പങ്ക് വഹിച്ചു. കൃഷിവകുപ്പുമായി ചേർന്ന് ഗുണമേന്മയുള്ള കന്നുകാലി പ്രജനന പദ്ധതിയും നടപ്പാക്കി. ഡിആർഡിഒ സഹകരണത്തോടെ ജൈവഇന്ധന പദ്ധതിയും തുടങ്ങി.
ഇത്രയും സംഭാവന നൽകിവന്ന വിഭാഗത്തിന്റെ പ്രവർത്തനം മാർച്ച് 31ന് പൂർണമായി നിർത്തലാക്കി. കന്നുകാലികളെയെല്ലാം വിറ്റു. ഡൽഹി കന്റോൺമെന്റിൽ നടന്ന ചടങ്ങിൽ മിലിട്ടറി ഡയറി സർവീസസിന്റെ പതാക എന്നന്നേക്കുമായി താഴ്‌ത്തി. ജീവനക്കാരെ പുനർവിന്യസിക്കും. ഫാമുകൾ പ്രവർത്തിച്ചുവന്ന 20,000 ഏക്കർ ഇനി എന്തുചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..