തൃശൂർ > ഇലക്‌ഷൻ അർജന്റ് വ്യാജ ബോർഡ് വച്ച കാറിലെത്തി 94 ലക്ഷം കവർന്നത് കണ്ണൂരിലെ ബിജെപി ആർഎസ്‌എസ് ഗുണ്ടാസംഘമെന്ന് സൂചന. കവർച്ചക്കാർ സഞ്ചരിച്ച കാർ കണ്ണൂരിലെ ബിജെപി ക്രിമിനൽ സുഭീഷിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. ഇക്കഴിഞ്ഞ മാർച്ച് 21നാണ് ഇലക്‌ഷൻ ഉദ്യോഗസ്ഥരെന്ന വ്യാജേന കാറിലെത്തി പച്ചക്കറി ലോറിയിൽ കൊണ്ടുവന്ന 94 ലക്ഷം രൂപ തട്ടിയെടുത്തത്. മരത്താക്കര പുഴമ്പള്ളത്താണു സംഭവം.
ലോറി ഉടമ മൂവാറ്റുപുഴ സ്വദേശി മുഹമ്മദിന്റെ പരാതിയിൽ ഒല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം ജ്വല്ലറി ഉടമകളുടേതാണെന്നാണ് വിവരം. ഇലക്ഷൻ സമയത്ത് 50000 രൂപയിൽ കൂടുതൽ കൊണ്ടുപോവുന്നത് പ്രശ്‌നമായതിനാൽ പച്ചക്കറി ലോറിയിൽ പണം കൊണ്ടുപോവുകയായിരുന്നു. ഈ വിവരം ചോർത്തിയാണ് ഗുണ്ടാസംഘം എത്തിയത്.
ലോറിക്കു മുൻപിൽ കാർ നിർത്തി പരിശോധനയ്ക്കായി ജീവനക്കാരെ വിളിച്ചിറക്കി. തുടർന്ന് കാറിൽ കയറ്റി തലോർ ബൈപാസിൽ എത്തിച്ചു. വണ്ടിയിൽ പണമുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ ജീവനക്കാരെ ലോറിക്കരികിൽ തിരിച്ചിറക്കിവിട്ടു. ലോറി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. കളളപ്പണമാണെന്നും ആരും പരാതി നൽകില്ലെന്നും കരുതിയായിരുന്നു കവർച്ച. പണം നഷ്ടപ്പെട്ടവർ പരാതി നൽകിയതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. സിറ്റി കമീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് സംഘം എത്തിയ കാറിനെക്കുറിച്ച് വിവരം ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..