03 April Saturday
എണ്ണ ഉൽപ്പാദനം 
കൂട്ടാൻ ഒപെക്‌

അന്താരാഷ്ട്ര വിപണിയിൽ ഇടിഞ്ഞു; 
ഇന്ത്യയിൽ എണ്ണവില കുറവില്ല

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021


ന്യഡൽഹി
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്‌ ഓയിൽ വില ഗണ്യമായ ഇടിഞ്ഞിട്ടും ആഭ്യന്തര വിപണിയിൽ ആ തോതിൽ വില കുറയ്‌ക്കാൻ കൂട്ടാക്കാതെ കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും. മാർച്ച്‌ അഞ്ചിന്‌ ബാരലിന്‌ 66.09 ഡോളർ വരെയായി ഉയർന്ന ബ്രെന്റ്‌ ക്രൂഡ്‌ ഓയിൽ വില മാർച്ച്‌ 23ന്‌ 57.76 ഡോളറിലേക്ക്‌ താഴ്‌ന്നു. ഈ വലിയ ഇടിവുണ്ടായിട്ടും ആഭ്യന്തര വിപണിയിൽ പെട്രോൾ വിലയിൽ മൂന്ന്‌ ഘട്ടമായി കുറച്ചത്‌ ലിറ്ററിന്‌ 61 പൈസ. ഡീസൽ വില കുറച്ചതാകട്ടെ‌ 60 പൈസമാത്രം. ക്രൂഡ്‌ ഓയിൽ വില 12 ശതമാനത്തോളം കുറഞ്ഞപ്പോൾ പെട്രോൾ–- ഡീസൽ വിലയിൽ വരുത്തിയ കുറവ്‌ ഒരു ശതമാനത്തിൽ താഴെയാണ് .

ലോകത്ത്‌ വീണ്ടും കോവിഡ്‌ വ്യാപന ഭീഷണി ഉയർന്നതോടെയാണ്‌ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്‌ ഓയിൽ വില വീണ്ടും ഇടിഞ്ഞുതുടങ്ങിയത്‌. സൂയസ്‌ കനാൽ പ്രതിസന്ധി അവസാനിച്ചതും വിലയെ ബാധിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്‌ ഓയിലിന്‌ നേരിയ വർധന‌ വരുമ്പോൾത്തന്നെ ആഭ്യന്തരവിലയിൽ വില കൂട്ടുന്ന കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും വില ഇടിയുമ്പോൾ അതിന്‌ അനുസൃതമായി വില കുറയ്‌ക്കാൻ മടിക്കുകയാണ്‌.

കോവിഡ്‌ അടച്ചിടലിനെത്തുടർന്ന്‌ അന്താരാഷ്ട്രവിപണിയൽ ക്രൂഡ്‌ ഓയിൽ വില ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടപ്പോഴും  ഇന്ത്യയിൽ പെട്രോൾ–- ഡീസൽ വില കൂട്ടുകയായിരുന്നു. എക്‌സൈസ്‌ തീരുവ കേന്ദ്രം കുത്തനെ ഉയർത്തിയാണ്‌ വിലവർധിപ്പിച്ചത്.

പെട്രോളിന്റെ തീരുവ ലിറ്ററിന്‌ 32.98 രൂപയായും ഡീസലിന്റേത്‌‌ 31.83 രൂപയുമായാണ്‌ കേന്ദ്രം കൂട്ടിയത്‌. ഇതിന്റെ ഫലമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിൽ പെട്രോളിന്‌ 21.38 രൂപയുടെയും ഡീസലിന്‌ 19.18 രൂപയുടെയും വർധനയുണ്ടായി.
നികുതി വർധനയിലൂടെ ജനങ്ങളെ പിഴിഞ്ഞ മോഡി സർക്കാർ ലക്ഷം കോടികളുടെ നേട്ടമുണ്ടാക്കി. ബജറ്റിൽ ലക്ഷ്യമിട്ടതിനേക്കാൾ  3.6 ലക്ഷം കോടി രൂപയാണ്‌ സർക്കാർ  ഇതിലൂടെ സമാഹരിച്ചത്‌.

എണ്ണ ഉൽപ്പാദനം 
കൂട്ടാൻ ഒപെക്‌
ക്രൂഡോയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ തീരുമാനിച്ച്‌ ഒപെക്കും മറ്റ്‌ ഉൽപ്പാദക രാജ്യങ്ങളും. നേരത്തേ കുറച്ച ഉൽപാദനം പുനസ്ഥാപിക്കുകയാണ്‌ ലക്ഷ്യം. മെയ്‌ മുതൽ ജൂലൈ വരെ പടിപടിയായി വർധിപ്പിച്ച്‌ പ്രതിദിനം 20  ലക്ഷം ബാരലെന്ന നിലയിലേക്ക്‌ ഉയർത്തും. മെയ്‌, ജൂൺ മാസത്തിൽ പ്രതിദിനം 350,000 ബാരൽ, ജൂലൈയിൽ  400,000 ബാരൽ എന്നിങ്ങനെ വർധിപ്പിക്കും. സൗദി അറേബ്യ പ്രതിദിന ഉൽപ്പാദനം 10 ലക്ഷം ബാരലാക്കും.

ഒപെക്‌ രാജ്യങ്ങളും അംഗങ്ങളല്ലാത്ത റഷ്യയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളും ഉൽപ്പാദനം വർധിപ്പിക്കുന്നതിന് എല്ലാ മാസവും യോഗം ചേരുന്നുണ്ട്‌. ഉൽപ്പാദനം വർധിപ്പിച്ചില്ലെങ്കിൽ എണ്ണവില വീണ്ടും ഉയരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top