ചെന്നൈ
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗബാധിതനായി മരിച്ച ഡോക്‌ടറുടെ മൃതദേഹം അടക്കംചെയ്‌ത് 11 മാസത്തിനുശേഷം പുറത്തെടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഡോ. സൈമൺ ഹെർക്കുലീസിന്റെ മൃതദേഹം വെലങ്ങാടുള്ള ശ്‌മശാനത്തിൽനിന്ന് പുറത്തെടുത്ത് കീഴ്‌പോക്കിലെ സെമിത്തേരിയിൽ അടക്കം ചെയ്യണമെന്നാണ് ഉത്തരവ്. സൈമണിന്റെ ഭാര്യ ആനന്ദിയുടെ അപേക്ഷയിലാണ് ജസ്‌റ്റിസ് അബ്‌ദുൾ ഖുദ്ദോസിന്റെ ഉത്തരവ്.
നാട്ടുകാരുടെ എതിർപ്പ് മൂലം ഇതര മതസ്‌തരുടെ ശ്‌മശാനത്തിൽ സൈമണിന്റെ മൃതദേഹം അടക്കേണ്ടിവന്നു. ഹൃദയവിശാലതയില്ലാത്ത ഒരുകൂട്ടം മനുഷ്യരുടെ എതിർപ്പിനെ തുടർന്നാണ് ഇത് വേണ്ടിവന്നതെന്ന് കോടതി നിരീക്ഷിച്ചു. ഡോ. സൈമണിന്റെ മരണവും തുടർന്നുണ്ടായ സംഭവങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മൃതദേഹം പുറത്തെടുക്കാനാവില്ലെന്ന ഗ്രേറ്റർ ചെന്നൈ കോർപറേഷൻ കമീഷണറുടെ ഉത്തരവ് കോടതി റദ്ദാക്കി. കോവിഡ് പ്രോട്ടോക്കോളുകളെല്ലാം പാലിച്ച് സുരക്ഷിതമായിവേണം നടപടികൾ പൂർത്തിയാക്കാൻ. വീണ്ടും അടക്കുന്നതിനുമുമ്പ് കുടുംബാംഗങ്ങൾ മതപരമായ ചടങ്ങുകൾ അനുഷ്‌ഠിക്കുന്നതിലും പ്രോട്ടോക്കോളുകൾ പാലിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..