28 March Sunday

കായംകുളം പാർക്ക് ജങ്‌ഷൻ പാലം പണി കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Mar 28, 2021

മന്ത്രി ജി സുധാകരൻ നിർമാണം നടക്കുന്ന പാർക്ക് ജങ്‌ഷൻ പാലം സന്ദർശിക്കുന്നു

കായംകുളം > നിർമാണം പുരോഗമിക്കുന്ന പാർക്ക് ജങ്‌ഷൻ പാലം പണി കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ തടഞ്ഞു. നിർമാണവുമായി ബന്ധപ്പെട്ട് കള്ളപ്രചാരണം നടത്തിയാണ്‌ പാലം നിർമാണം കൊടി നാട്ടി തടഞ്ഞത്. തൊഴിലാളികളെ അക്രമിക്കുകയും ചെയ്‌തു. നിർമാണത്തിനുള്ള സാധനങ്ങളുമായി വന്ന ലോറിയും തടഞ്ഞിട്ടു. ടൗണിലെ പാർക്ക് ജങ്‌ഷനിൽ കരിപ്പുഴ തോടിന് കുറുകെ 5.3 കോടി ചെലവിലാണ് പാലം പുനർനിർമിക്കുന്നത്.
 
പാലത്തിന്റെ ഫൗണ്ടേഷൻ നിർമാണവും അതിനുമുകളിലുള്ള പൈൽ ക്യാപ്പിന്റെ നിർമാണവും പൂർത്തിയായി. ഗർഡർ നിർമാണമാണ് ഇനി ആരംഭിക്കാനുള്ളത്. ഗർഡറുകളുടെ സൈഡ് ഷട്ടറുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. ഗർഡറുകളുടെ (ബീം ) ഷട്ടറുകൾ സപ്പോർട്ട് സൈഡ് ചെയ്യുന്നതിന് വേണ്ടി കമ്പികൾ ആവശ്യമാണ്. ഇതിനായുള്ള  കമ്പികൾ കരാറുകാരൻ വെള്ളിയാഴ്‌ച വൈകിട്ട് ലോറിയിൽ സൈറ്റിൽ കൊണ്ടു വന്നപ്പോഴാണ് കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ സൈറ്റ് സൂപ്പർവൈസറെ ഭീഷണിപ്പെടുത്തുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്‌തത്‌.  ഇറക്കിയ കമ്പികൾ തൊഴിലാളികളെ ഉപയോഗിച്ച് തിരികെ വാഹനത്തിൽ കയറ്റി. വാഹനം സെറ്റിൽ തടഞ്ഞിട്ടിരിക്കുകയാണ്‌. കരാറുകാരൻ കായംകുളം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

പണി തടഞ്ഞത്‌ ചട്ടലംഘനം: ജി സുധാകരൻ

കായംകുളം
പാർക്ക് ജങ്‌ഷൻ പാലം നിർമാണം തടഞ്ഞ സംഭവം ഗുരുതരമായ ചട്ടലംഘനമാണെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. 
സംസ്ഥാന സർക്കാരിന്റെ ഫണ്ട് വിനിയോഗിച്ച് നടക്കുന്ന നിർമാണം തടഞ്ഞതും കൊടി കെട്ടിയതും ജാമ്യമില്ലാത്ത കുറ്റമാണ്. 
 പാലം നിർമാണം പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം  ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് നടക്കുന്നത്. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകി.

ആസൂത്രിത നീക്കം: എൽഡിഎഫ്‌

കായംകുളം
പട്ടണത്തിന്റെ വികസനം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് യുഡിഎഫും ബിജെപിയും ചേർന്ന് പാർക്ക് ജങ്‌ഷൻ പാലത്തിന്റെ നിർമാണം തടഞ്ഞതെന്ന് എൽഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  യു പ്രതിഭ എംഎൽഎയുടെ അഭ്യർഥന പ്രകാരം മന്ത്രി ജി സുധാകരൻ മുൻകൈയെടുത്ത് 5.3 കോടി രൂപാ വിനിയോഗിച്ചാണ് പാലം നിർമിക്കുന്നത്. നിർമാണം ആരംഭിച്ച ഘട്ടം മുതൽ തടസപ്പെടുത്താൻ ശ്രമം നടത്തുകയായിരുന്നു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് നിർമാണം തടയുകയും സൈറ്റിൽ കൊടികെട്ടുകയുമായിരുന്നു. 
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണം.  വാർത്താ സമ്മേളനത്തിൽ എം എ അലിയാർ, എൻ സുകുമാരപിള്ള, പി അരവിന്ദാക്ഷൻ, എ എ റഹിം, സജീവ് പുല്ലുകുളങ്ങര, സക്കീർ മല്ലംഞ്ചേരിൽ, ഡോ.സജു ഇടയ്‌ക്കാട്, അനീസ് മാളികയിൽ എന്നിവർ പങ്കെടുത്തു.
നിർമാണം തടസപ്പെടുത്താൻ ശ്രമിക്കുന്ന കോൺഗ്രസ്, ബിജെപി കൂട്ടുകെട്ടിനെതിരെ ഡിവൈഎഫ്ഐ കായംകുളം മണ്ഡലം കമ്മിറ്റി  പ്രതിഷേധിച്ചു.  പാലം നിർമാണം തടസപ്പെടുത്തിയ സംഭവത്തിൽ മധ്യകേരള വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രസിഡന്റ്‌ പ്രൊഫ. എം ആർ രാജശേഖരൻ, സെക്രട്ടറി എം എ അലിയാർ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top