കൊച്ചി> സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവയ്‌ക്ക് പിന്നിലെ യാഥാർത്ഥ്യം അന്വേഷിക്കാൻ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതി റിട്ടയേഡ് ജഡ്‌ജി ജസ്റ്റിസ് വി കെ മോഹനന്‍ ആണ് കമ്മീഷന്‍. വെള്ളിയാഴ്‌ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ആരെങ്കിലും പ്രതികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയോ അത്തരത്തിൽ സമ്മര്‍ദം ചെലുത്തിയെങ്കില്‍ അതിനു പിന്നിൽ ആരൊക്കെ ഉണ്ട്, ആരുടെയെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങൾ കമ്മിഷന്‍ അന്വേഷിക്കും.
സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിന്റെ മറവിൽ ഒട്ടേറെ നിയമവിരുദ്ധ നടപടികളിൽ കേന്ദ്ര അന്വേഷണ എജൻസികൾ ഏർപ്പെടുന്നതായി ആരോപണം ഉയർന്നിരുന്നു. നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി. ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തി എന്ന് തെളിവുകൾ പുറത്തുവന്നിരുന്നു.
ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച ഉത്തരവിന് ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം വേണം. തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി ലഭിച്ച ശേഷമേ ഉത്തരവ് ഉണ്ടാകൂ. ആറുമാസമാണ് കമ്മീഷന്റെ കാലാവധി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..