കൊച്ചി > കേരളത്തിൽ കോൺഗ്രസിന്റെ എൽഡിഎഫ് വിരുദ്ധ നിലപാട് ബിജെപിയെ ശക്തിപ്പെടുത്താനാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. അസം, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രധാന കോൺഗ്രസ് നേതാക്കൾ ബിജെപിയായി. കോൺഗ്രസ് എംഎൽഎമാരായി വിജയിച്ചവർ പിന്നീട് ബിജെപിയിലെത്തി സർക്കാർ രൂപീകരിച്ചു. ഇതേരീതി കേരളത്തിലും നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പറവൂരിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്‌ത് പ്രകാശ് കാരാട്ട് പറഞ്ഞു.
കർഷകദ്രോഹ, തൊഴിലാളി വിരുദ്ധ നിലപാടുമായാണ് ബിജെപി കേന്ദ്രംഭരിക്കുന്നത്. കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം മൂന്നുമാസം പിന്നിട്ടു. കാർഷിക മേഖലയടക്കം കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. നെടുമ്പാശേരി വിമാനത്താവളം, ബിപിസിഎൽ ഉൾപ്പെടെ സ്വകാര്യവൽക്കരിക്കുന്നു. ഇതിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസിന് ശേഷിയില്ല. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ വിജയം കേരളത്തിൽ നേടനായി. കേന്ദ്രത്തിൽ ബിജെപി സർക്കാരിനെ ചെറുക്കാൻ കഴിയുമെന്ന് കരുതിയാണ് ആളുകൾ യുഡിഎഫിന് വോട്ട് ചെയ്‌തത്.
എന്നാൽ പാർലമെന്റിലെത്തിയപ്പോൾ ബിജെപിക്ക് മുമ്പിൽ മുട്ടുമടക്കുന്ന കോൺഗ്രസിനെയാണ് കണ്ടത്. എന്നാൽ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുകയാണ് കേരളം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ മേഖലകളിലും സർക്കാർ പുരോഗതി കൊണ്ടുവന്നു. കേന്ദ്രഏജൻസികളെ കൊണ്ടുവന്ന് സർക്കാരിനെ തകർക്കാമെന്ന് കരുതിയെങ്കിലും വിജയിച്ചില്ല. ഇതിനെല്ലാം ഏപ്രിൽ ആറിന് ജനം മറുപടി നൽകുമെന്നും കേരളത്തിൽ ഇടതുസർക്കാരിന് തുടർച്ചയുണ്ടാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. യോഗത്തിൽ സിപിഐ എം പറവൂർ ഏരിയാ സെക്രട്ടറി ടി ആർ ബോസ് അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..