KeralaNattuvarthaLatest NewsNews

കടം പറഞ്ഞ ടിക്കറ്റിന് ബംബർ സമ്മാനം; സമ്മർ ബംബർ ഭാഗ്യക്കുറിയിലെ ആറുകോടി ആലുവ സ്വദേശിക്ക്

ഏജന്റിനോട് പണം പിന്നെ തരാമെന്നു പറഞ്ഞ് മാറ്റിവെപ്പിച്ച ടിക്കറ്റിന് ബംബർ സമ്മാനമടിച്ച് ആലുവ സ്വദേശി പി.കെ. ചന്ദ്രൻ. ഞായറാഴ്ച ആയിരുന്നു 2021ലെ സമ്മര്‍ ബംബര്‍ ലോട്ടറി ടിക്കറ്റ് നറുക്കെടുത്തത്. ആറു കോടി രൂപയുടെ ഒന്നാം സമ്മാനം SD 316142 എന്ന നമ്പറിന് ആയിരുന്നു അടിച്ചത്. ലോട്ടറി വില്‍ക്കുന്ന സ്മിജ കാണിച്ച സത്യസന്ധതയാണ് ആലുവ സ്വദേശിയായ ചന്ദ്രനെ ആറുകോടിയുടെ ഉടമയാക്കിയത്. പണം പിന്നെ തരാമെന്ന് പറഞ്ഞ് ചന്ദ്രന്‍ സ്മിജയോട് മാറ്റിവെക്കാന്‍ പറഞ്ഞ ടിക്കറ്റിനാണ് ലോട്ടറി അടിച്ചത്.

ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്ന പട്ടിമറ്റം വലമ്ബൂരില്‍ താമസിക്കുന്ന സ്മിജ കെ മോഹനന്റെ പക്കലാണ് ചന്ദ്രന്‍ ഞായറാഴ്ച ലോട്ടറി ടിക്കറ്റ് പറഞ്ഞു വച്ചത്. പണം പിന്നീട് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. പട്ടിമറ്റം കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുന്‍പിലും രാജഗിരി ആശുപത്രിക്ക് മുന്‍പിലുമാണ് സ്മിജ ടിക്കറ്റുകള്‍ വില്‍ക്കുന്നത്.

സ്മിജയുടെ കൈയില്‍ നിന്ന് സ്ഥിരമായി ടിക്കറ്റെടുക്കുന്ന ആളായിരുന്നു ചന്ദ്രന്‍. ഞായറാഴ്ച സ്മിജയുടെ പക്കല്‍ 12 ബംബര്‍ ടിക്കറ്റുകള്‍ ബാക്കി വന്നു. ഇതോടെ, സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ ഫോണില്‍ വിളിച്ച്‌ ടിക്കറ്റ് എടുക്കാന്‍ സ്മിജ അഭ്യര്‍ത്ഥിച്ചു. 6142 എന്ന ടിക്കറ്റ് മാറ്റി വെക്കാന്‍ പറഞ്ഞ ചന്ദ്രന്‍ പണം ഇനി കാണുമ്പോൾ നല്‍കാമെന്നും അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരമാണ് സ്മിജയ്ക്ക് താന്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് ഏജന്‍സിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചത്. ഇതോടെ, താന്‍ നല്‍കിയ ടിക്കറ്റുകള്‍ പരിശോധിച്ച സ്മിജയ്ക്ക് ടിക്കറ്റ് നമ്പർ പറഞ്ഞതോടെ പൈസ പിന്നെ തരാമെന്നു പറഞ്ഞ് മാറ്റിവെച്ച ടിക്കറ്റിനാണ് ലോട്ടറി അടിച്ചിരിക്കുന്നതെന്ന് മനസിലായി.

ലീലയാണ് ഭാര്യ. ചലിത, അഞ്ജിത, അഞ്ജിത്ത് എന്നിവരാണ് മക്കള്‍. വിവാഹിതയായി മൂത്തമകളുടെ വീടു പണിക്ക് സഹായിക്കണം. രണ്ടാമത്തെ മകളുടെ വിവാഹത്തിനും ബിടെക്കിന് പഠിക്കുന്ന മകന്റെ പഠന ആവശ്യങ്ങള്‍ക്കും ആയിരിക്കും പണം ചെലവഴിക്കണം.

വലിയ ഭാഗ്യവുമായി എത്തിയ ലോട്ടറി ടിക്കറ്റ് കുട്ടമശ്ശേരി എസ്.ബി.ഐയില്‍ എത്തി ചന്ദ്രന്‍ കൈമാറി. അതേസമയം, ലോട്ടറി ടിക്കറ്റ് കൈമാറി തന്റെ സത്യസന്ധത വെളിവാക്കിയ സ്മിജയെ കെ.പി.എം.എസ് ആദരിച്ചു.

Related Articles

Post Your Comments


Back to top button