24 March Wednesday

യമിനില്‍ വെടി നിര്‍ത്തിലന് സൗദി നിര്‍ദേശം

അനസ് യാസിന്‍Updated: Tuesday Mar 23, 2021

ദുബായ്‌  >  വെടി നിര്‍ത്തലും ഉപരോധം പിന്‍വലിക്കലും ഉള്‍പ്പെടെ യമനില്‍ ആറുവര്‍ഷത്തോളം നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന കരാറിന് സൗദി നിര്‍ദ്ദേശം. യുഎന്‍ മേല്‍നോട്ടത്തില്‍ രാജ്യത്തുടനീളം സമഗ്രമായ വെടി നിര്‍ത്തല്‍, സന വിമാനത്താവളം വീണ്ടും തുറക്കുക, ഹൊദൈയ്ദ തുറമുഖത്തിലൂടെ ഇന്ധന, ഭക്ഷ്യ ഇറക്കുമതി അനുവദിക്കുക, സൗദി പിന്തുണയുള്ള സര്‍ക്കാരും ഹൂതികളും രാഷ്ട്രീയ ചര്‍ച്ചകള്‍ പുനരാരംഭിക്കുക എന്നിവയും സമാധാന നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നതായി വിദേശ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് സൗദി ടിവിയില്‍ അറിയിച്ചു.

ഹൊദയ്ദ തുറമുഖത്ത് എന്ന് എണ്ണ കപ്പലുകള്‍ക്ക് ചുമത്തുന്ന നികുതിയും ലാഭവും ഹൊദയ്ദയിലെ സെന്‍ട്രല്‍ ബാങ്കിലെ സംയുക്ത അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും സമാധാന നിര്‍ദേശത്തില്‍ പറയുന്നു. ഹൂതികള്‍ സമ്മതിച്ചാലുടന്‍ ഈ സംരംഭം പ്രാബല്യത്തില്‍ വരുമെന്ന് വിദേശ മന്ത്രി പറഞ്ഞു. സൗദി പിന്‍തുണയുള്ള സര്‍ക്കാര്‍ സമാധാന പദ്ധതിയോട് പ്രതികരിച്ചിട്ടില്ല.

എന്നാല്‍, സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ സമ്മതിക്കുന്നതിനുമുമ്പ്, ഏതൊരു സമാധാന കരാറിനും മുമ്പുള്ള പ്രധാന വ്യവസ്ഥയായി ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമായ വ്യോമ, കടല്‍ ഉപരോധം നീക്കണമെന്ന് ഹുതികള്‍ ആവശ്യപ്പെട്ടു.

ഉപരോധം കാരണം ഈ വര്‍ഷം ഹൊദയ്ദ തുറമുഖത്ത് ഒരു ഓയില്‍ ടാങ്കറിനും എത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഹൊദയ്ദയിലേക്ക് എണ്ണ ടാങ്കറുകളെ വിലക്കുന്നത് മാനുഷിക കാരണങ്ങളാല്‍ അസ്വീകാര്യമെന്ന് യുഎന്‍ വ്യക്തമാക്കിയിരുന്നു. എണ്ണയില്‍ നിന്നുള്ളവരുമാനം നിലച്ചത് പട്ടിണിക്ക് കാരണമായി.
സന വിമാനത്താവളം, തുറമുഖ നഗരമായ ഹോദെയ്ദ എന്നിവക്കുമേലുള്ള ഉപരോധം പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത് ഈ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടാത്തതിനാല്‍, ഇത് പുതിയതായി ഒന്നും തന്നെ വാഗ്ധാനം ചെയ്യുന്നില്ലെന്നും ഹൂതികള്‍ പറഞ്ഞു.

2014ലാണ് യമനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഹുതികള്‍ തലസ്ഥാനമായ സന നിയന്ത്രണത്തിലാക്കി. പ്രസിഡന്റ് ആബെദ് റബ്ബോ മന്‍സൂറും സര്‍ക്കാരും തുടര്‍ന്ന് ഏതനിലേക്ക് പിന്‍മാറി. 2015 ല്‍ ഇറാന്‍ പിന്‍തുണയുള്ള ഹുതികളില്‍നിന്നും യമനെ മോചിപ്പിക്കാനായി സൗദി നേതൃത്വത്തില്‍ സഖ്യ സേന യുദ്ധം ആരംഭിച്ചു. ഇറാന്‍ പിതുണയുള്ള ഹുതികള്‍ സൗദിക്ക് നേരെ ഡ്രോണ്‍, ക്രയിസ് മിസൈല്‍ ആമ്രണം പതിവാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top