24 March Wednesday

ആരോപണം അസംബന്ധം, ഏത് അന്വേഷണത്തിനും തയ്യാറാണ് :
 സ്‌പീക്കർ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 23, 2021


തിരുവനന്തപുരം
മാധ്യമങ്ങളിൽ "മൊഴി’ എന്ന പേരിൽ വന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ അറിയിച്ചു. രാഷ്ട്രീയ താൽപ്പര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജൻസികൾ ഇടയ്ക്കിടെ പലതും പുറത്തുവിടുന്നത്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചെന്നും അതിൽ നിക്ഷേപം ഉണ്ടെന്നുമുള്ളതായി പറയുന്ന  മൊഴി തീർത്തും  അടിസ്ഥാനവിരുദ്ധമാണ്. ഇക്കാര്യം ആർക്കും അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്.

ഒമാനിൽ നല്ല നിലയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീർ അഹമ്മദിനെ പരിചയമുണ്ട്‌‌. പ്രവാസികളായ ഇത്തരം പലരേയും കാണാറുണ്ട്. സംസാരിച്ചിട്ടുമുണ്ട്. പ്രവാസികളോടും അവരുടെ സംരംഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്. അതിന്റെ  പേരിൽ അവിടെയെല്ലാം നിക്ഷേപം ഉണ്ടെന്ന് ദുർവ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമാണ്. ഷാർജാ ഷെയ്ഖിനെ കേരളത്തിൽനിന്നോ പുറത്തുനിന്നോ ഒറ്റയ്ക്ക് ഒരിക്കലും  കണ്ടിട്ടില്ല. കേരള സന്ദർശന വേളയിൽ ഔദ്യോഗികമായ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു എന്നത് ഒഴിച്ചാൽ മറ്റൊന്നും ഉണ്ടായിട്ടില്ല.

മാസങ്ങളായി അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലായിരുന്ന പ്രതിയായ ഒരാൾ ഇതിനകം എട്ട്‌ മൊഴി നൽകിയതായാണ് അറിയുന്നത്. പുതിയ കെട്ടുകഥകൾ ഉണ്ടാക്കുന്നത് ആരുടെ പ്രേരണകൊണ്ടാണെന്ന്  അന്വേഷിക്കണം. ഏത്  അന്വേഷണത്തിനും തയ്യാറാണ്.  അത് സത്യസന്ധവും നിയമപരവുമായിരിക്കണം.  തെരഞ്ഞെടുപ്പ് കാലത്ത് കെട്ടുകഥകൾ ചമച്ച് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നടത്തുന്ന  വഴിവിട്ട നീക്കങ്ങൾ അംഗീകരിക്കാനാവില്ല. വിദേശത്ത് സ്ഥാപനം തുടങ്ങാനോ അതിലേക്ക് നിക്ഷേപം സംഘടിപ്പിക്കാനോ അതിനുവേണ്ടി ആരോടെങ്കിലും സംസാരിക്കാനോ ഒന്നും ശ്രമിച്ചിട്ടില്ലെന്നും പൊതുജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും സ്‌പീക്കർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top