COVID 19Latest NewsNewsIndia

പഞ്ചാബിൽ 401 സാമ്പിളുകളില്‍ 81 ശതമാനവും അതിവേഗ വൈറസ്; ആശങ്ക ഉയരുന്നു

ചണ്ഡീഗഡ്: പഞ്ചാബില്‍ ജനിതക ശ്രേണീകരണത്തിന് അയച്ച 401 സാമ്പിളുകളില്‍ 81 ശതമാനവും ബ്രിട്ടനിലെ അതിവേഗ വൈറസെന്ന് കണ്ടെത്തിയിരിക്കുന്നു. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 10 വരെ ജനിതക ശ്രേണീകരണത്തിന് വേണ്ടി അയച്ച സാമ്പിളുകളിലാണ് ഞെട്ടിക്കുന്ന ഫലം ലഭിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ 401 സാമ്പിളുകളാണ് ദേശീയ സ്ഥാപനമായ എന്‍സിഡിസിയിലേക്ക് അയച്ചിരിക്കുന്നത്.

പഞ്ചാബില്‍ അടുത്തിടെ വീണ്ടും കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായിരിക്കുകയാണ്. പ്രതിദിനം ശരാശരി രണ്ടായിരത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ ജനിതക ശ്രേണീകരണത്തിന് അയച്ച 401 സാമ്പിളുകളില്‍ 326 എണ്ണത്തിലും ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. വൈറസിന്റെ ബ്രിട്ടന്‍ വകഭേദമായ ബി.1.1.7 ആണ് ഈ സാമ്പിളുകളില്‍ കണ്ടെത്തിയതെന്ന് കോവിഡ് വിദഗ്ധ സമിതി തലവനായ ഡോ കെ കെ തല്‍വാര്‍ പറഞ്ഞു.

യുകെ വൈറസിന് വ്യാപന ശേഷി കൂടുതലാണ് ഉള്ളത്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഷീല്‍ഡ് വാക്‌സിന്‍ ഈ വൈറസിനെ ചെറുക്കാന്‍ പര്യാപ്തമാണെന്ന് തല്‍വാര്‍ പറഞ്ഞതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. വൈറസിന്റെ ബ്രിട്ടന്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ അതിവേഗമാണ് വ്യാപിക്കുന്നത്.

പുതിയ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചതായി അമരീന്ദര്‍ സിങ് പറഞ്ഞു. യുവാക്കളെയും വാക്‌സിനേഷന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അമരീന്ദര്‍ സിങ് പറയുകയുണ്ടായി.

Related Articles

Post Your Comments


Back to top button