ഗുവാഹത്തി
അസമിനെ സംരക്ഷിക്കുന്നതിന് എല്ലാ മണ്ഡലത്തിലും ബിജെപിക്കെതിരെയുള്ള ഏറ്റവും ശക്തനായ സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് ജയിലിലുള്ള കർഷക നേതാവും റൈജോർ ദൾ അധ്യക്ഷനുമായ അഖിൽ ഗൊഗോയ്. സിബ്‌സാഗർ മണ്ഡലത്തിൽ മത്സരിക്കുന്ന ഗൊഗോയ് ജയിലിൽനിന്നാണ് തുറന്ന കത്തെഴുതിയത്. ജനാധിപത്യവിരുദ്ധരായ ബിജെപിയെയും പൗരത്വ ഭേദഗതി നിയമത്തെയും (സിഎഎ) എതിർക്കുന്നവർ ശക്തമായ നിലപാടെടുക്കണം. സിഎഎ വിരുദ്ധ പാർടികളുടെ യോഗത്തിൽ കോൺഗ്രസും അസം ജാതീയ പരിഷത്തും അടക്കം സംയുക്ത സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ തീരുമാനിച്ചെങ്കിലും ഇവർ സ്വന്തം സ്ഥാനാർഥികളെ നിർത്തിയെന്നും ഗൊഗോയ് കുറ്റപ്പെടുത്തി.
ഇതിനിടെ, കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമുള്ളപ്പോൾ വടക്കുകിഴക്കിന് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാത്ത കോൺഗ്രസ് പൊള്ളയായ വാഗ്‌ദാനം നൽകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ബദറുദ്ദീൻ അജ്‌മൽ എംപിക്കും എഐയുഡിഎഫ് പാർടിക്കും എതിരായ ബിജെപിയുടെ ആക്രമണം അസമിന് എതിരാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെയും സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ അഞ്ച് യുവാക്കൾ കൊല്ലപ്പെട്ടതും കാണാൻ നരേന്ദ്ര മോഡിക്ക് കഴിയുന്നില്ലെന്ന് പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..