കാസർകോട് > പാറക്കൽ അബ്ദുള്ള എംഎൽഎയും പി കെ കുഞ്ഞാലിക്കുട്ടിയും വഞ്ചിച്ചതായി മുസ്ലിംലീഗ് മുൻ നേതാവ്. അറബിക് മുൻഷി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും മുൻ മഞ്ചേശ്വരം യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറിയുമായിരുന്ന കണ്ണൂർ അബ്ദുള്ളയാണ് മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ രംഗത്തുവന്നത്.
പാറക്കൽ അബ്ദുള്ളയുടെ സഹോദരന്റെ മക്കളായ വടകര കുന്നുമ്മക്കര തൊടിയിൽ ഹൗസിൽ സിറാജ്, മാഹി അഴിയൂരിലെ ഫസൽ റഹ്‌മാൻ എന്നിവർ അബ്ദുള്ളയുടെ മകൻ മുഹമ്മദ് ഇർഷാദിൽ നിന്ന് ഒരു കോടി പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് കുഞ്ഞാലിക്കുട്ടി ഇടപെട്ടു പണം വാങ്ങിത്തരാമെന്ന് ഉറപ്പ് നൽകി കബളിപ്പിച്ചുവെന്ന് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2012 ൽ ഖത്തറിൽ ഒരു ബിസിനസിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഇർഷാദ് സഹപ്രവർത്തകരിൽ നിന്നും ബന്ധുക്കളിൽനിന്നും സമാഹരിച്ചു നൽകിയ പണം തിരിച്ചു കിട്ടാതെ വന്നപ്പോൾ പലതവണ പാണക്കാട് ബന്ധപ്പെടുകയും മുസ്ലിം ലീഗിന്റെ നേതാക്കളെ അറിയിക്കുകയും ചെയ്‌തു.
ഫലമില്ലാതെ വന്നപ്പോൾ കഴിഞ്ഞ മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ എം സി ഖമറുദ്ദിനെതിരെ മൽസരിക്കാൻ നാമനിർദേശ പത്രിക നൽകിയപ്പോഴാണ് പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടത്. ഞാൻ കുഞ്ഞാലിക്കുട്ടിയാണ്. ഞാനൊരു കാര്യം ഏറ്റാൽ അത് നടപ്പിലാക്കും. പണം തിരിച്ചു തരും. നിങ്ങൾ എന്നെ വിശ്വസിക്കണ മെന്നായിരുന്നു കുഞ്ഞാലിക്കുട്ടി തന്നെ വിളിച്ചുവരുത്തി അറിയിച്ചത്.
നേതാവിന്റെ വാക്കിൽ വിശ്വസിച്ചു മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിച്ചു. അതിന് ശേഷം ആയിരം തവണയെങ്കിലും ബന്ധപ്പെടാൻ ശ്രമിച്ചു. മൂന്ന് കത്തുകൾ അയച്ചെങ്കിലും മറുപടി തന്നില്ല. ഫോണിൽ വിളിച്ചപ്പോൾ ഭീഷണി മുഴക്കുകയായിരുന്നുവെന്ന് മകൻ ഇർഷാദ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..