ആലപ്പുഴ > നാടിനു വേണ്ടി പൊരുതി മരിച്ച പുന്നപ്ര - വയലാർ രണധീരർ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ അതിക്രമിച്ച് കടന്ന് ബിജെപി സ്ഥാനാർത്ഥിയുടെയും കൂട്ടരുടെ പുഷ്പാർച്ചനാ നാടകം. തെരഞ്ഞെടുപ്പിൽ കെട്ടി വച്ച കാശുകിട്ടില്ലന്ന് ബോധ്യമായപ്പോൾ നാട്ടിൽ സംഘർഷം സൃഷ്ടിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ഗൂഢനീക്കമാണ് ബിജെപി നടത്തിയത്.
വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അമ്പലപ്പുഴ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി സന്ദീപ് വചസ്പതിയും പത്തോളം വരുന്ന സംഘവും വലിയ ചുടുകാട്ടിൽ അതിക്രമിച്ച് കടന്നത്. രക്തസാക്ഷി മണ്ഡപങ്ങളിൽ ഇവർ പുഷ്പ്പാർച്ചന നടത്തി "ഭാരത് മാതാ കീ, ജെയ്" വിളിയും നടത്തി.തുടർന്ന് മുൻകൂട്ടി സംഘടിപ്പിച്ച് നിർത്തിയിരുന്ന ചാനൽ റിപ്പോർട്ടർമാരോട് രക്തസാക്ഷികളെ അവഹേളിച്ച് സംസാരിക്കുകയും ചെയ്‌തു.
രക്തസാക്ഷികളായവരെ തെറ്റിദ്ധരിപ്പിച്ചാണ് പുന്നപ്ര-വയലാർസമരത്തിൽ പങ്കെടുപ്പിച്ചതെന്ന കോൺഗ്രസ്സ് വായ്ത്താരിയാണ് ഇവർ ഏറ്റുപറഞ്ഞത്. പ്രദേശത്തെ പാർട്ടി പ്രവർത്തകരുടെയോ ജനങ്ങളുടെയോ ശ്രദ്ധയിൽ പെടും മുൻപ് ബിജെപി സംഘം കടന്നുകളയുകയും ചെയ്‌തു. പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കുമിടയിൽ ശക്തമായ പ്രതിക്ഷേധമുയർന്നിട്ടുണ്ട്. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. വൈകിട്ട് നഗരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനവും യോഗവും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..