ന്യൂഡൽഹി
മഹാരാഷ്ട്രയിലെ കിസാൻ ലോങ് മാർച്ചിനു സമാനമായി ഹരിയാനയിൽനിന്നും യുപിയിൽനിന്നും ഡൽഹിയിലേക്ക് പദയാത്രയ്ക്ക് ഒരുങ്ങി കർഷകരും- തൊഴിലാളികളും. കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും സിഐടിയുവും ചേർന്നാണ് പദയാത്ര സംഘടിപ്പിക്കുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കുക, കർഷക–- തൊഴിലാളി ദ്രോഹനയങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങളുയർത്തും.
ഹരിയാനയിലെ ഹൻസിയിൽനിന്ന് വ്യാഴാഴ്‌ച ആദ്യയാത്ര ആരംഭിക്കും. കിസാൻസഭാ പ്രസിഡന്റ് അശോക് ധാവ്‌ളെയും ധീരരക്തസാക്ഷി ഭഗത് സിങ്ങിന്റെ അനന്തരവൾ ഗുർജീത് കൗറും ഫ്ലാഗ്‌ഓഫ് ചെയ്യും. 150 കിലോമീറ്റര്‍ പദയാത്രയായി സഞ്ചരിച്ച് 23ന് ഭഗത് സിങ്ങ്–-രാജ്‌ഗുരു–- സുഖ്‌ദേവ് രക്തസാക്ഷിദിനത്തിൽ ഡൽഹി അതിർത്തിയിലെത്തും. കിസാൻസഭാ ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്‌ണൻ, ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്, കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വിക്രം സിങ്, ട്രേഡ് യൂണിയൻ നേതാക്കൾ, ഹരിയാന കിസാൻസഭാ നേതാക്കൾ തുടങ്ങിയവർ പങ്കാളികളാകും.
ഭഗത് സിങ്ങിന്റെ ജന്മനാടായ പഞ്ചാബിലെ ഖട്‌കർകലാനിൽനിന്ന് കർഷകരും തൊഴിലാളികളും അണിനിരക്കുന്ന വാഹനജാഥ സിഐടിയു പ്രസിഡന്റ് കെ ഹേമലത വെള്ളിയാഴ്‌ച ഫ്ലാഗ്‌ഓഫ് ചെയ്യും. പാനിപ്പത്തിലെത്തുന്ന ജാഥ അവിടെനിന്ന് പദയാത്രയായി സിന്‍ഘുവിലേക്ക് നീങ്ങും. യുപിയിലെ മഥുരയിൽനിന്ന് മറ്റൊരു പദയാത്ര വെള്ളിയാഴ്‌ച കിസാൻസഭാ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള ഫ്ലാഗ്‌ഓഫ് ചെയ്യും. ഡൽഹിയിലെ പൽവൽ അതിർത്തിയിലേക്ക് പദയാത്ര എത്തും.
കര്‍ഷകര്‍ക്കെതിരെ കേസ്
സിന്‍ഘു, ടിക്രി സമരകേന്ദ്രങ്ങളിൽ ഇഷ്ടികവീട് കെട്ടിയതിനും കുഴൽക്കിണര്‍ കുത്തിയതിനും കർഷകർക്കെതിരെ കേസെടുത്ത് ഹരിയാന പൊലീസ്. പൊതുസ്വത്ത് നശിപ്പിച്ചെന്നും പൊതുവഴി തടസ്സപ്പെടുത്തിയെന്നുമാണ് കേസ്. റോഹഡ് ടോൾപ്ലാസ എച്ച്‌ആർ മാനേജരുടെ പരാതിപ്രകാരവും കേസുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..