ഏറ്റുമാനൂർ> അലയടിച്ച പുഴപോലെ അതിരമ്പുഴയിൽ ആവേശം. തങ്ങളുടെ പ്രിയ സ്ഥാനാർഥി വി എൻ വാസവൻ വീടുകൾ കയറിയും വ്യാപാരികളുമായി സംവദിച്ചും അതിരമ്പുഴയിൽ നിറഞ്ഞപ്പോൾ മാറ്റത്തിന്റെ കാറ്റ് വീശിയടിച്ചു. കേരള കോൺഗ്രസ് എം പ്രവർത്തകരും ഇടതുപക്ഷത്തേക്ക് വന്നതിന്റെ ആവേശമാണ് അലയടിച്ചത്.
മുതിർന്ന നേതാക്കളും യുവജന പ്രവർത്തകരും വോട്ടുറപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം ചേർന്നു. രാവിലെ അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളി വികാരി ഫാ. ജോസഫ് മുണ്ടാകത്തിലിനെ വി എൻ വാസവൻ സന്ദർശിച്ചു. പള്ളിവക സ്ഥാപനങ്ങളിലും പോയ ശേഷമാണ് സ്ഥാനാർഥി വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തിയത്. ആൾകൂട്ടം ഒഴിവാക്കി ചുരുക്കം പ്രവർത്തകരുമായി സ്ഥാപനങ്ങൾ കയറാനാണ് തീരുമാനിച്ചതെങ്കിലും ജനനായകനെ കണ്ട് നാട്ടുകാർ ചുറ്റുംകൂടി.
ഓട്ടോ ഡ്രൈവർമാരും ഒപ്പംകൂടി. വ്യാപാരികൾ തങ്ങളുടെ പിന്തുണ ഉറപ്പിച്ചാണ് വി എൻ വാസവനെ യാത്രയാക്കിയത്. തുടർന്ന് കുടുംബ സംഗമങ്ങളിലേക്ക്. കോട്ടമുറി മേഖലയിൽ വൻ സ്വീകരണമായിരുന്നു. മാറിയ രാഷ്ട്രീയ കാലാവസ്ഥ പഞ്ചായത്തിൽ ഇടതുപക്ഷത്തിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് തെളിയിക്കുന്നു. സ്നേഹഭവൻ വൃദ്ധസദനവും അദ്ദേഹം സന്ദർശിച്ചു. ഏറ്റുമാനൂർ നഗരത്തിലായിരുന്നു ഉച്ചയ്‌ക്കുശേഷം പര്യടനം.
എൽഡിഎഫ് കൺവീനർ കെ എൻ രവി, നേതാക്കളായ പി എൻ സാബു, ബൈജു മാതിരംപുഴ, അഡ്വ. ബിനു ബോസ്, ജെയിംസ് കുര്യൻ, രതീഷ് രത്നാകരൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. വൈകിട്ട് കൺവൻഷനുകളിലുമെത്തി വി എൻ വാസവൻ വോട്ടഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..