ന്യൂഡൽഹി
സ്വർണക്കടത്ത് കേസുമായി മുഖ്യമന്ത്രിയെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ ബന്ധപ്പെടുത്താവുന്ന തെളിവോ മൊഴിയോ ലഭിച്ചിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ‘‘ഞങ്ങളുടെ അന്വേഷണത്തിൽ അത്തരം ഒരുസംഗതിയും വെളിച്ചത്ത് വന്നിട്ടില്ല. സ്വപ്‌ന ഞങ്ങളോട് അത്തരം ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. പക്ഷേ, മറ്റ് ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച് പ്രതികരിക്കുന്നില്ല’’–- എൻഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ഇന്ത്യൻ എക്‌സ്‌പ്രസ്’ റിപ്പോർട്ട്ചെയ്‌തു.
കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് കസ്‌റ്റംസ് സത്യവാങ്‌മൂലം. എന്നാൽ, യുഎപിഎ നിയമപ്രകാരം സ്വർണക്കടത്ത് കേസ് അന്വേഷിച്ച എൻഐഎക്ക് അത്തരം തെളിവോ മൊഴിയോ ലഭിച്ചിട്ടില്ല. ഒക്ടോബറിൽ അറസ്‌റ്റ്‌ചെയ്‌ത സ്വപ്‌നയെ എൻഐഎ വിശദമായി ചോദ്യംചെയ്‌തിരുന്നു.
ജനുവരിയിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെയും എൻഐഎ കുറ്റമൊന്നും ചുമത്തിയിരുന്നില്ല. ശിവശങ്കറിനെയും വിശദമായി ചോദ്യംചെയ്‌തിരുന്നു. കുറ്റം ചുമത്താനോ അറസ്റ്റ്‌ചെയ്യാനോ മതിയായ തെളിവുകൾ കിട്ടിയില്ലെന്ന് ഉദ്യോഗസ്ഥർ എക്‌സ്‌പ്രസിനോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..