ഇരിങ്ങാലക്കുട > എയര്‍പോര്‍ട്ടുകളില്‍ ജോലി വാഗ്ദാനം ചെയ്‌തു 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ്സിലെ പ്രതികളെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതികള്‍ കൊട്ടാരക്കരയില്‍ തമ്പടിച്ച് സമാന രീതിയില്‍ തട്ടിപ്പിന് ആസൂത്രണം നടത്തുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊട്ടാരക്കര പനവേലി സ്വദേശി നിഖില്‍ ഭവനില്‍ അഖില്‍(35) , ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി പട്ടാലി വീട്ടില്‍ നിഖില്‍ (33) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
നിഖിലാണ് അഖിലിന് ആവശ്യക്കാരെ ബന്ധപ്പെടുത്തി കൊടുക്കുന്നത്. പൊലീസ് പ്രതികളെ സമീപിച്ചത് എയര്‍പോര്‍ട്ടില്‍ ജോലി ശരിയാക്കി തരാമോ എന്ന് ചോദിച്ചുകൊണ്ടാണ്. പൊലീസിനോടും പണം ആവശ്യപ്പെട്ടപ്പോള്‍ പണം നേരിട്ട് നല്‍കാം എന്ന് പറഞ്ഞ് പൊലീസ് കൊട്ടാരക്കരയില്‍ എത്തുകയായിരുന്നു . കൊട്ടാരക്കര പനവേലിയില്‍ വച്ച് പണം നല്‍കിയാല്‍ മതിയെന്ന് പ്രതി അഖില്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് പണവുമായി പനവേലിയില്‍ എത്തി പണം നല്‍കാന്‍ അഖിലിനെ സമീപിച്ചപ്പോള്‍ പൊലീസാണെന്ന് മനസ്സിലാക്കിയ പ്രതി ഓടുകയായിരുന്നു. ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ടാണ് പൊലീസ് പ്രതിയെ കീഴടക്കിയത്. നിഖിലിനെയും സമാന രീതിയില്‍ തന്ത്രപൂര്‍വ്വം പൊലീസ് വലയിലാക്കുകയായിരുന്നു.
അഡീഷ്ണല്‍ എസ്‌ഐ ക്ലീറ്റസ്, എഎസ്‌ഐ സലീം, സിപിഒ വൈശാഖ് മംഗലന്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..