നൗകാമ്പ്
സ്‌പാനിഷ് കിങ്‌സ് കപ്പിൽ ബാഴ്‌സലോണയുടെ അത്യുഗ്രൻ തിരിച്ചുവരവ്. രണ്ടാംപാദ സെമിയിൽ മൂന്ന് ഗോളിന് സെവിയ്യയെ വീഴ്‌ത്തി ഫൈനലിൽ ഇടംനേടി.
ഒന്നാംപാദത്തിൽ രണ്ട് ഗോളിന് തോറ്റശേഷമാണ് ലയണൽ മെസിയുടെ ബാഴ്‌സ മടങ്ങിവന്നത്. സ്വന്തം തട്ടകമായ നൗകാമ്പിൽ മൂന്ന് ഗോളിന്റെ ജയം വേണമായിരുന്നു ബാഴ്‌സയ്‌ക്ക്. കളിയുടെ തുടക്കംതന്നെ ഉസ്‌മാൻ ഡെംബലെ ബാഴ്‌സയെ മുന്നിലെത്തിച്ചു. പക്ഷേ, പിന്നീട് നിരാശയായിരുന്നു. സെവിയ്യ പ്രതിരോധം കനപ്പിച്ചു. ഗോളകന്നു. ഇതിനിടയിൽ ലൂക്കാസ് ഒകാംപോസ് സെവിയ്യക്കായി പെനൽറ്റി നഷ്ടപ്പെടുത്തി.
കളി നിശ്ചിതസമയവും കഴിഞ്ഞ് പരിക്കുസമയത്തിലേക്ക്. ഇരുപാദങ്ങളിലുമായി ബാഴ്‌സ 1–-2ന് തോൽവിയിലേക്ക്. അമിതപ്രതിരോധത്തിനിടയിൽ സെവിയ്യക്കാരൻ ഫെർണാണ്ടോ ചുവപ്പുകാർഡ് കണ്ട് പുറത്തായി. കളി തീരാനിരിക്കെ പിക്വെ ബാഴ്‌സയുടെ രണ്ടാംഗോൾ കുറിച്ചു. ഇരുപാദങ്ങളിലുമായി 2–-2. കളി അധികസമയത്തേക്ക്. തുടക്കംതന്നെ മാർട്ടിൻ ബ്രയ്‌ത്‌വെയിറ്റ് ബാഴ്‌സയുടെ വിജയഗോൾ നേടി.
ഏപ്രിൽ 17ന് നടക്കുന്ന ഫൈനലിൽ അത്‌ലറ്റിക് ബിൽബാവോ-–ലെവന്റെരണ്ടാം സെമിവി ജയികളെ ബാഴ്സ നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..