ബാഗ്ദാദ്
പടിഞ്ഞാറന്‍ ഇറാഖിൽ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയുടെ താവളമായ വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം. അന്‍ബര്‍ പ്രവിശ്യയിലെ അയിന്‍ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ പത്ത് റോക്കറ്റെങ്കിലും പതിച്ചെന്ന് സഖ്യസേനാ വക്താവ് കേണല്‍ വെയ്ന്‍ മാരോറ്റോ അറിയിച്ചു. കാര്യമായ നാശനഷ്ടമില്ലെന്നും അന്‍ബറിലെ അല്‍ബാഗ്ദാദി മേഖലയില്‍നിന്നാണ് റോക്കറ്റ് തൊടുത്തുവിട്ടതെന്നും ഇറാഖ് പൊലീസ് അറിയിച്ചു. സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്തശേഷം ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്ക പ്രതികരിച്ചു.
മാര്‍പാപ്പ ശനിയാഴ്‌ച ഇറാഖ് സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം.അമേരിക്ക കഴിഞ്ഞവര്‍ഷം ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിനു പുറത്തുവച്ച് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിന് തിരിച്ചടിയായി ഇറാൻ അയിന്‍ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ മിസൈല്‍ വര്‍ഷം നടത്തിയിരുന്നു. അതിൽ നിരവധി അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റു. ഇറാഖ്, സിറിയ അതിര്‍ത്തിയില്‍ ഇറാന്‍ ബന്ധമുള്ള സായുധസംഘങ്ങളെ ലക്ഷ്യമാക്കി അമേരിക്ക കഴിഞ്ഞയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..