05 March Friday

ടാറിങ് പൂർത്തിയായി, വഴിവിളക്കുകളും സ്ഥാപിച്ചു ; മൂന്നുമാസംമുമ്പേ പാലാരിവട്ടം 
പാലം റെഡി

സ്വന്തം ലേഖികUpdated: Thursday Mar 4, 2021

പാലാരിവട്ടം  മേൽപ്പാലത്തിന്റെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുന്നു


കൊച്ചി
യുഡിഎഫിന്റെ അഴിമതിയിൽ അൽപ്പായുസ്സായി അടച്ച പാലാരിവട്ടം മേൽപ്പാലം വീണ്ടും ഗതാഗതയോഗ്യമായി. പുനർനിർമാണം ജൂണിൽ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടതെങ്കിലും  മൂന്നുമാസംമുമ്പേ പൂർത്തിയാക്കി‌. ശനിയാഴ്‌ചമുതൽ പാലം ഗതാഗതയോഗ്യമാണെന്ന്‌ സംസ്ഥാന പൊതുമരാമത്തുവകുപ്പിനെയും റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷനെയും (ആർബിഡിസികെ) ഡിഎംആർസി അറിയിച്ചു. ടാറിങ് പൂർത്തിയായി. വഴിവിളക്കുകളും സ്ഥാപിച്ചു. അവസാന മിനുക്കുപണികൾ വെള്ളിയാഴ്‌ച രാത്രിയോടെ തീരും.  ഭാരപരിശോധന അടക്കമുള്ള ജോലികൾ ബുധനാഴ്‌ച പൂർത്തിയായിരുന്നു. തുടർന്ന്‌ 24 മണിക്കൂർ നിരീക്ഷണത്തിനുശേഷമാണ്‌ ഡിഎംആർസി വെള്ളിയാഴ്‌ച റിപ്പോർട്ട്‌ കൈമാറിയത്‌.

മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌‌ 47.70 കോടി രൂപയ്‌ക്കാണ്‌ പാലാരിവട്ടം മേൽപ്പാലം  നിർമാണത്തിന്‌ കരാർ നൽകിയത്‌. ആർഡിഎസ്‌ പ്രോജക്ട്‌‌ ആയിരുന്നു കരാറുകാർ. 2014 സെപ്‌തംബറിൽ പണി‌ തുടങ്ങി‌. 2016 ഒക്‌ടോബർ ഒന്നിന്‌‌ ഉദ്‌ഘാടനം ചെയ്‌തു‌. പക്ഷേ, 2017 ജൂലൈയിൽ പാലം പൊട്ടിപ്പൊളിഞ്ഞ്‌ സഞ്ചാരയോഗ്യമല്ലാതായി.  തുടർന്ന്‌ വിവിധ പരിശോധനകളുടെ തുടർച്ചയായി ഗുരുതര ബലക്ഷയം എന്ന്‌  മദ്രാസ്‌ ഐഐടിയുടെ  പഠന റിപ്പോർട്ട് ലഭിച്ചു. ഇതോടെ‌ 2019 മെയ്‌ ഒന്നിന്‌ പാലം അടച്ചു. സർക്കാർ വിജിലൻസ്‌ അന്വേഷണം പ്രഖ്യാപിച്ചു. ഒപ്പം  പൊളിച്ചുപണിയാൻ  തീരുമാനിച്ചു.

എന്നാൽ, ഭാരപരിശോധന നടത്തണമെന്നാവശ്യപ്പെട്ട്‌ എൻജിനിയർമാരുടെ സംഘടന നിയമനടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന്‌ നിർമാണം വൈകി. സർക്കാർ  സുപ്രീംകോടതിയെ സമീപിച്ചു. പാലം പൊളിച്ചുപണിയാൻ സുപ്രീംകോടതി  അനുവദിച്ചു. ഇതോടെയാണ്‌ എൽഡിഎഫ്‌ സർക്കാർ ഡിഎംആർസിയെ നിർമാണ ചുമതല എൽപ്പിച്ചത്‌.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കായിരുന്നു കരാർ.‌

യുഡിഎഫ്‌ കാലത്തെ നിർമാണത്തിൽ അഴിമതി നടന്നതായി അന്വേഷണത്തിൽ തെളിഞ്ഞതോടെ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ അടക്കമുള്ളവർ അറസ്‌റ്റിലായി. നിയമനടപടികൾ തുടരുന്നതിനിടെയാണ്‌ പാലം വീണ്ടും നാടിന്‌ സമർപ്പിക്കുന്നത്‌.

ഊരാളുങ്കൽ സൊസൈറ്റിക്ക്‌ 
ഇ ശ്രീധരന്റെ അഭിനന്ദനം
പാലാരിവട്ടം പാലം പുതുക്കിപ്പണിത ഊരാളുങ്കൽ സൊസൈറ്റിയെ പ്രശംസിച്ച്‌ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ. ഭാരപരിശോധന കഴിഞ്ഞ പാലാരിവട്ടം പാലത്തിൽ അന്തിമപരിശോധനയ്‌ക്ക്‌ എത്തിയപ്പോഴാണ്‌ ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചത്‌. 

‘‘അഞ്ചു ‌മാസത്തിനുള്ളിൽ പാലത്തിന്റെ പണി തീർക്കാനായതിൽ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നു. വിസ്മയിപ്പിക്കുന്ന വേഗതയിലാണ് നിർമാണം പൂർത്തിയാക്കിയത്‌. നിശ്ചയിച്ചതിലും മൂന്നുമാസം മുമ്പേ പാലം പുനർനിർമിച്ച് ജനങ്ങൾക്ക് സമർപ്പിക്കാനാകുന്നത് വലിയ നേട്ടമാണ്’’–- ഇ ശ്രീധരൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top