കൊച്ചി> പാലാരിവട്ടം പാലം പുതുക്കിപ്പണിത ഊരാളുങ്കൽ സൊസൈറ്റിയെ പ്രശംസിച്ച് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ . ഭാരപരിശോധന കഴിഞ്ഞ പാലാരിവട്ടം പാലത്തിൽ അന്തിമപരിശോധനക്കെത്തിയതായിരുന്നു ഇ ശ്രീധരൻ.
പുനർനിർമ്മിച്ച പാലം ഉടനെ സർക്കാരിന് കൈമാറും. ഇതോടെ ഡിഎംആർസി കേരളത്തിൽ ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തിയായി. ഊരാളുങ്കല്‍ സൊസൈറ്റി വിസ്മയിപ്പിക്കുന്ന വേഗതയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.നിശ്ചയിച്ചതിലും 3 മാസം മുന്‍പെ പാലം പുനര്‍നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കാനാവുന്നത് വലിയ നേട്ടമാവുകയാണ്. അഞ്ച്‌മാസത്തിനുള്ളിൽ പാലത്തിന്റെ പണി തീർക്കാനായതിൽ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.
ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ഊരാളുങ്കല്‍ സൊസൈറ്റി പാലം പുനര്‍നിര്‍മ്മാണം തുടങ്ങിയത്. 57 ദിവസം കൊണ്ട് പാലത്തിന്റെ മുകള്‍ഭാഗം പൂര്‍ണ്ണമായും പൊളിച്ചുമാറ്റി. 19 സ്പാപാനുകളില്‍ 17 എണ്ണവും അവയിലെ 102 ഗര്‍ഡറുകളുമാണ് അതിശയിപ്പിക്കുന്ന വേഗതയില്‍ പുനര്‍നിര്‍മ്മിച്ചത്.
8 മാസത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിക്കണം എന്നായിരുന്നു കരാറെങ്കിലും 5 മാസം കൊണ്ട് തന്നെ ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 27 മുതലായിരുന്നു പാലത്തിന്റെ രണ്ട് സ്പാനുകളിലായി ഭാരപരിശോധന ആരംഭിച്ചത്. 220 ടണ്‍ ഭാരം കയറ്റി പരിശോധന നടത്തിയ പാലം 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം സര്‍ക്കാരിന് കൈമാറാനാണ് ഡിഎംആര്‍സി തീരുമാനം. തുടര്‍ന്ന് ആര്‍ബിഡിസികെയുടെയും പിഡബ്ല്യൂഡിയുടെയും അനുമതിയോടെ പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..