കോഴിക്കോട് > അരികുകളിൽ പുല്ല‌് പതിച്ച‌് നടുവിൽ ടൈൽ പാകി മനോഹരമാക്കിയ മുറ്റം. കൂത്തമ്പല മാതൃകയിലുള്ള കെട്ടിടത്തിനടുത്ത‌് എണ്ണപ്പനകളും പൂച്ചെടികളും ഊഞ്ഞാലും തീർക്കുന്ന പൂന്തോട്ടഭംഗി. ആദ്യ കാഴ്‌ചയിൽ റിസോർട്ടാണെന്ന‌് കരുതിയോ; അല്ല, ആരോഗ്യമേഖലയും മാറുമെന്ന ഉറപ്പിന്റെ പേരാണിപ്പോൾ കോഴിക്കോട് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം.
നരിപ്പറ്റ കമ്മ്യൂണിറ്റി ഹെൽത്ത‌് സെന്റർ രണ്ടാഴ‌്ച മുമ്പാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത‌്. സ്‌റ്റാർ നിലവാരത്തിൽ റിസപ‌്ഷൻ. രോഗികൾക്ക‌് ഇരിക്കാൻ സോഫ, കസേര, കുട്ടികൾക്ക് കളിക്കോപ്പ്, വായിക്കാൻ പുസ്‌തകം; എന്തുകൊണ്ടും രോഗീപരിചരണവും സ്‌റ്റാർ പദവിയിലേക്കുയർന്നു.
‘പ്രമേഹവും രക്തസമ്മർദവും ഹൃദ്രോഗവുമുണ്ട‌്. ഇതിവിടെ ഉഷാറായപ്പോൾ ചികിത്സ ഇവിടെയാക്കി. എല്ലാ മരുന്നും കിട്ടും. ഒരു മാസത്തേക്കുള്ള മരുന്നും വാങ്ങിയാണ‌് പോകാറ‌്. പാവപ്പെട്ട ഞങ്ങളെപ്പൊലെയുള്ളവർക്ക് ഇതൊക്കെ വലിയ ആശ്വാസമാണ്’ ഭാര്യ രമയ്‌ക്കൊപ്പം ഒപിയിലെത്തിയ നടുവിലക്കണ്ടയിൽ ഉപേന്ദ്രൻ പറഞ്ഞു. ഡോക്ടറുടെ സേവനം വൈകിട്ട് ആറ് വരെ ഏർപ്പെടുത്തിയതിന് നന്ദി പറയുകയാണ് സമീപവാസിയായ വിനോദ്. ‘ കൂലിപ്പണിക്കാരാണ് ഈ മേഖലയിൽ കൂടുതലും. ഉച്ചയ്‌ക്കുള്ളിൽ ഡോക്ടറെ കാണലൊക്കെ പ്രയാസമായിരുന്നു. പണ്ട് ഒരു ഡോക്ടറായിരുന്നു . പലപ്പോഴും സേവനമുണ്ടാകില്ല. കാണാതെ മടങ്ങും. മരുന്നും മുടങ്ങും. ഇപ്പോൾ മൂന്നു ഡോക്ടർമാരുണ്ട്. മരുന്നും മുടങ്ങിയിട്ടില്ല’. കെട്ടിട മോടി മാത്രമല്ല അതിലുമേറെ സൂപ്പറാണ്‌ചികിത്സയുമെന്ന് സാക്ഷ്യപ്പെടുത്തുന്നത് നാട്ടുകാർ തന്നെ.
സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കുന്ന ആരോഗ്യ വകുപ്പിന്റെ ആർദ്രം പദ്ധതിയാണ് നരിപ്പറ്റ എഫ്‌എച്ച്‌സിയാകെ മാറ്റിയതെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ഗ്രീഷ്‌മ പ്രിയ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..